ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288
Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Wednesday, February 29, 2012

വിലാസം തെറ്റിയൊരെഴുത്ത്





കൊച്ചി
23/02/2020

പ്രിയപ്പെട്ടവളെ... ന്റെ കൂട്ടുകാരി...

          "നിനക്കു സുഖാണോ..??" യെന്ന മട്ടിലുള്ള അഭ്യന്തര ബോറന്‍ ചോദ്യങ്ങളെറിഞ്ഞു നിന്നെ മടുപ്പിക്കുന്നില്ല... എങ്കിലും, അല്‍പ്പം മേച്ചുളുക്കോടെ ഒരു എക്സ്ക്യൂസ് പറഞ്ഞില്ലെങ്കില്‍ ന്റെ മനസ്സു പിടയ്ക്കും. കഴിഞ്ഞ മാസം നീ കൊറിയറില്‍ അയച്ചു തന്ന ഒവിഡിന്റെ കാവ്യപുസ്തകം അന്നു കൈപ്പറ്റിയതിന്റെ കുറ്റബോധത്തിലാണ് ഞാനിതു പറഞ്ഞത്. സത്യം പറയാമെടീ, താളുകള്‍ വെറുതെ മറഞ്ഞതല്ലാതെ ഞാനൊരക്ഷരം വായിച്ചില്ലന്നേ. നിന്നോടുള്ള സ്നേഹം കൊണ്ടും, പുസ്തകത്തിന്റെ മഞ്ഞ പുറംചട്ടയിലെ പുറംതിരിഞ്ഞിരിക്കുന്ന ലാറ്റിന്‍ സുന്ദരിയുടെ അര്‍ദ്ധനഗ്നരൂപത്തിന്റെ ശില്‍പ്പഭംഗിയില്‍ കൗതുകം കൂറിയതു കൊണ്ടും, ഞാനതെന്റെ കിടക്കയുടെ തലഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്ത വിരസമായ രാത്രികളില്‍ ഞാനതു വായിക്കാന്‍ ശ്രമം നടത്തുകയും പരാജിതനായി പാതിയില്‍ ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. നിനക്കറിയാലോ, ഞാനൊരു ഭൂലോകമടിയനെന്ന്. എങ്കിലും ഇടയ്ക്കിടെ ഞാനതെടുത്തു നോക്കാറുണ്ട്.. ഇനിയും വിട്ടൊഴിയാത്ത അച്ചടിയുടെ പുതുഗന്ധം നുകരാനല്ല; നീ കുളി കഴിഞ്ഞീറനോടെ തലയില്‍ പൊത്താറുള്ള രാസ്നാദിയുടെ ഗന്ധം എന്നെ ഉന്മാദിയാക്കുന്നുണ്ട് ടീ... അപ്പോഴൊക്കെയും ഞാന്‍ മനസ്സില്‍ കാണുന്നത്, വായിച്ചു വായിച്ചു എപ്പോഴോ പുസ്തകത്തില്‍ തലവെച്ചു ഉച്ചയുറക്കത്തിലേക്കൂറി വീഴുന്ന നിന്റെ ചിത്രമാണ്. അങ്ങനെ നിന്റെ നെറുകില്‍ നിന്നും തട്ടി തൂവിയ രാസ്നാദിയാവാം മദഗന്ധമായി എന്നില്‍ നിറയുന്നത്.. ചുവന്ന രോമാഞ്ചങ്ങളെ, നിങ്ങള്‍ക്കു സ്വസ്തി...!!!

ഹാ... അതൊക്കെ വിടൂ....

          പൊതുവേ അലസനായ ഞാന്‍ കഷ്ടപ്പെട്ടു നിനക്കീ മെയില്‍ എഴുതാന്‍ മാത്രമൊരു സംഗതിയുണ്ടായി ഇന്നലെയെന്റെയുറക്കത്തില്‍ . അതു ഫോണില്‍ പറഞ്ഞാല്‍ ഒരു പക്ഷെ നീയെന്നെ പൈങ്കിളിയെന്നു ആക്ഷേപിച്ചാലോ, അതിന്റെ പേരില്‍ ഞാന്‍ നിന്നെ തെറി വിളിച്ചാലോ, അങ്ങനെ പതിവു പോലെ നമ്മള്‍ വഴക്കിട്ടാലോ, വഴക്കു മാറ്റാന്‍ അത്രടം വരെ ഞാന്‍ വരേണ്ടി വന്നാലോ, എന്നിങ്ങനെയുള്ള വേവലാതിയില്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയേക്കാമെന്നു നിരീച്ചു.

(പിന്നൊരു കാര്യം... നീയിതു ആരോടും പറഞ്ഞേക്കരുത്. പ്രത്യേകിച്ചും ഹരിയോട്... അവനെന്നെ സ്വപ്നജീവിയെന്നു വിളിക്കും.. എനിക്കു നാണക്കേടാ....)

          നിന്റെ മുന്നിലിങ്ങനെ സുതാര്യനായി നില്‍ക്കുന്നത് ഒരു സുഖമാണ്. അതോണ്ട്, അതോണ്ട് മാത്രം പറയുവാ... ചിലപ്പോള്‍ ഈ സംഭവം ഞാന്‍ ആസന്നഭാവിയില്‍ ഒരു കഥയായി എഴുതിയേക്കാം. അന്നു, നിന്റെ സൗഹൃദത്തെ ഏതാനും വെള്ളിക്കാശിനു മാസികമുതലാളിക്ക് വിറ്റുവെന്നു നീ ചിണുങ്ങരുത്. പെണ്ണിന്റെ പതിവു പായാരം പറച്ചിലില്‍ നീയും മിടുക്കിയാ...

          ഞാന്‍ അച്ചടക്കമില്ലാത്തൊരു കഥ പറച്ചിലുകാരനായതു കൊണ്ടു ആദ്യമേ സസ്പെന്‍സ് പൊളിച്ചു നിന്റെ കയ്യില്‍ തന്നേക്കാം. പതിവിനു വിരുദ്ധമായി ഇന്നലെ രാത്രി സൈബര്‍ തെരുവിലെ തെണ്ടിത്തിരിയലും മറ്റു ലഹരിദായക കലാപരിപാടികളുമില്ലാതെ ഞാന്‍ വേഗം ഉറങ്ങിപ്പോയി. ശുനകനിദ്ര, ജന്മശാപമായി കിട്ടിയവനെങ്കിലും തലേ ദിവസത്തെ ഉറക്കമൊഴിച്ച ട്രെയിന്‍ യാത്രയും , വടക്കേ മലബാറിലെ രണ്ടു ദിവസം നീണ്ട സാഹിത്യക്യാമ്പിന്റെ ക്ഷീണവും കൊണ്ടാവണം ഞാന്‍ നിദ്രാഭംഗമില്ലാതെ രാത്രി നീളെയുറങ്ങി. അങ്ങനെ ഉറക്കത്തിന്റെ അര്‍ദ്ധബോധത്തില്‍ നീയൊരു സ്വപ്നമായി ഇടയ്ക്കെപ്പോഴോ ചുവന്ന ജയ്പ്പൂര്‍ പട്ടില്‍ പൊതിഞ്ഞു എന്റെ ഫ്ലാറ്റില്‍ വന്നു കേറി. പലപ്പോഴായി നീയെന്റെ ഫ്ലാറ്റില്‍ വന്നു പോയ വകയില്‍ നിനക്കു സദാചാരപ്പോലീസന്‍മാരുടെ ശ്രമഫലമായി കിട്ടിയ  ഇച്ചിരി ചീത്തപ്പേരും എനിക്കു നഷ്ടമായ കുറെ ഒഴിവു പകലുകളും ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പു കൊള്ളാറുണ്ട്. നിന്റെ സ്ഥാനത്തു, കഴിഞ്ഞ വര്‍ഷത്തെ IFFKയില്‍ വെച്ചു നമ്മള്‍ പരിചയപ്പെട്ട ആ വംഗസുന്ദരിയായിരുന്നുവെങ്കില്‍ എന്റെ ശാരീരികതൃഷ്ണകളെങ്കിലും അവളില്‍ പെയ്തൊഴിയാമായിരുന്നു. :-(
[എന്തു ചെയ്യാം.. നിന്നെ പോലെ, സ്വപ്നത്തിനും പണ്ടേ ഔചിത്യബോധമില്ലല്ലോ. വിളിക്കാതെ കൂടി വലിഞ്ഞു കയറിക്കോളും രണ്ടും.
ഹും.. ;-) ]

          വ്യക്തിപരമായ സംഭാഷണങ്ങളുടെ സെന്റിമെന്‍റല്‍ വഴികളൊക്കെ നമ്മള്‍ നേരത്തെ കടന്നു കഴിഞ്ഞതു കൊണ്ടാവാം ഈയിടെയായി നമ്മുടെ വര്‍ത്തമാനങ്ങളില്‍ പുസ്തകചര്‍ച്ചകളും എഴുത്തുകാര്‍ക്കിടയിലെ വര്‍ദ്ധിതപ്രചാരമുള്ള ഗോസിപ്പുകളും, യന്ത്രത്തിന്റെ വിരക്തിയോടെ വന്നടിയുന്നത്. സ്വതവേ സെന്റിമെന്റല്‍ ഇഡിയറ്റുകളായ നമ്മള്‍ പരസ്പരം സങ്കടം പറയാനിരുന്നാല്‍ , ഏതു പകലും പെട്ടെന്നെരിഞ്ഞ് സായാഹ്നദുഃഖത്തിന്റെ ചതുപ്പില്‍ ആണ്ടു പോയേക്കാം. അതിനേക്കാള്‍ എത്രയോ ഭേദമാണ് നമ്മേ തെല്ലും സ്പര്‍ശിക്കാതെ കടന്നു പോകുന്ന ആകാശത്തിലെ കൊള്ളിമീനുകളുടെ അര്‍ത്ഥശൂന്യമായ പരക്കംപാച്ചിലുകളെ പറ്റി ദയാരഹിതമായി, അശ്ലീലച്ചുവയുള്ള തമാശകള്‍ പറഞ്ഞു സാഗരലഹരി പോലെ പതഞ്ഞ് ചിരിച്ചലയടിക്കാന്‍ ... അല്ലെ ടാ..
നീയിപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാവും...

"എടാ സൂര്യാ... മുഖവുരകളില്ലാതെ നിനക്കതൊന്ന് പറഞ്ഞു തുലയ്ക്കരുതോ... "

"മ്മ്മ്... ശരി, ഞാന്‍ പറയാം.."

--------------------------------------------------------------------------------------

സ്വപ്നമിങ്ങനെ...
ആറാം നിലയിലെ എന്റെ (നിന്റേയും...) ഫ്ലാറ്റിലെ കുടുസ്സു ബാല്‍ക്കണിയിലിരുന്നു അകലെ പരന്നു കിടക്കുന്ന കടല്‍ ഉച്ചവെയിലില്‍ തളര്‍ന്നു, തിരയടങ്ങിയൊരു നീല മൈതാനമാവുന്നതും നോക്കി നമ്മള്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. നിന്റെ കാശു കൊടുത്ത് നമ്മള്‍ വാങ്ങിയ ആ ആപ്പിള്‍ റെഡ്‌ ലെതര്‍ കുഷ്യനോടു കൂടിയ ഇമ്പോര്‍ട്ടഡ് സോഫാ സെറ്റിയില്‍ അര്‍ദ്ധപത്മാസനത്തില്‍ നിന്നും വജ്രാസനത്തിലേക്കും, കാലുകള്‍ മടക്കി പുറകോട്ടാഞ്ഞു മത്സ്യാസനത്തിലും, പിന്നെ നിന്റെ മടിയില്‍ തല വെച്ചൊരു ശവാസനത്തിലേക്കും, അങ്ങനെയങ്ങനെ നമ്മള്‍ രൂപപരിണാമം പ്രാപിച്ചു കൊണ്ടിരുന്നു . തൊട്ടും തലോടിയും മുടിയിഴകളിലൂടെ വാത്സല്യം വിരലോടിച്ചും നീയെനിക്കു സ്വാന്തനമാവുകയായിരുന്നു. ഞാനോ, നിനക്കു ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നിന്റെ വലിയ സ്വപ്നമായ മാതൃത്വത്തിന്റെ ശൂന്യനിലം നിറയ്ക്കാന്‍ മടിയിലേക്ക് ഒരു കുഞ്ഞിനോളം ചെറുതായി കൊണ്ടിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിയാല്‍ ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളാക്കി മുലയൂട്ടിയ അനസൂയയെ പോലെ, വല്ലാത്ത ജാലവിദ്യക്കാരിയുടെ കയ്യടക്കമുണ്ടായിരുന്നു നിനക്കതിന്. നീയെന്റെ ചെവിയില്‍ മൂളി...
"ഗസല്‍ ... "
അകത്ത്, ജഗ്ജീത്‌ ഏതോ ശോകാന്തരാഗത്തില്‍ പാടുന്നുണ്ടായിരുന്നു അപ്പോഴും ....

          "ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നീല കാലം" എന്നെഴുതിയ കവിയുടെ വാക്കുകളോടു കൂറു കാട്ടി കൊണ്ട് സൂര്യന്‍ പടിഞ്ഞാറു ചായുകയും അങ്ങനെ നമ്മളിരുന്നിടം ചൂടു പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നഗരത്തിരക്കിലേക്കിറങ്ങാമെന്ന് നീ പറഞ്ഞു. ബാല്‍ക്കണിയുടെ പടുതകള്‍ താഴ്ത്തി, ഫ്ലാറ്റ് പൂട്ടിയിറങ്ങും വഴി ആളൊഴിഞ്ഞ ലിഫ്റ്റില്‍ ഏതോ വിചാരഗതിയുടെ പ്രേരണയാലെ ഞാന്‍ നിന്റെ അരയില്‍ കൈച്ചുറ്റിയെന്റെ ദേഹത്തോടടുപ്പിച്ചപ്പോഴേക്കും നമ്മള്‍ ഗ്രൗണ്ട് ഫ്ലോര്‍ എത്തിയിരുന്നു. എന്റെ കവിള്‍ കടിച്ചു വേദനിപ്പിച്ചു നീ കുസൃതിച്ചിരിയില്‍ ലിഫ്റ്റ്‌ തുറന്നു പുറത്തേക്ക് കടന്ന് പട്ടുചേലയുലഞ്ഞോയെന്നു പരിശോധിക്കുന്നതും നോക്കി താടി തടവി ഞാന്‍ ശൂന്യബോധത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു.

[" ഹോ... ഹെന്തൊരു കടിയാടിയിത്.. ഹരിയെങ്ങനെ സഹിക്കുന്നു നിന്നെ..??"]

(ഈ സീനിനെ കുറിച്ച് ബൈബിളിലെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ രാജകുമാര'നായ ജോസപ്പിനോടു ചോദിച്ചാല്‍ എനിക്കു കിട്ടിയേക്കാവുന്ന ഉത്തരം ഇങ്ങനെയാവും...

"ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്കു വരുന്ന ലിഫ്റ്റ്‌...,... അപ്പോള്‍ ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ഒരു നിഷ്കളങ്കപ്രണയവും അതെ തുടര്‍ന്നുള്ള വിരഹവേദനയുമാവാമിത് സൂചിപ്പിക്കുന്നത് " യെന്ന്...

ഇതു തന്നെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ ബൈബിള്‍ ' എഴുതിയ ഫ്രോയിഡിനോടു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കും...
"നിന്റെ ഉപബോധമനസ്സ് അവളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാമമാണ് ഈ കടിയില്‍ നിന്നും വ്യക്തമാവുന്നത് " യെന്ന്... )

നിന്റെ മറുപടിയെനിക്കൂഹിക്കാവുന്നതേയുള്ളൂ...

"ശാസ്ത്രമോ മനുഷ്യനോ വിശ്വാസമോ ജയിക്കുന്നതെന്നു നമുക്ക് നോക്കിയിരിക്കാം ടാ സൂര്യാ... എന്നിട്ട് ജയിച്ച പക്ഷത്തു നിന്ന് തോറ്റ വ്യാഖ്യാനത്തെ നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം.. എന്തു തന്നെയായാലും നമ്മള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവരല്ലേ ടാ... നമുക്ക് ഒരുമിച്ചു ജയിക്കണം എന്തിനേയും.."

--------------------------------------------------------------------------------------

          ഷാരോണിലെ കോലാട്ടിന്‍ പറ്റങ്ങളെ പോലെ തെരുവിലൂടെ മേഞ്ഞു നീങ്ങിയ വെള്ളയും പച്ചയും യൂണിഫോമുകള്‍ക്കിടയില്‍ നിന്നും പച്ച റിബണ്‍ കൊണ്ട് തൈത്തെങ്ങിന്റെ മാതിരി മുടിയുയര്‍ത്തി കെട്ടിയ, തുടുത്ത മുഖമുള്ള കുഞ്ഞുപാവാടക്കാരിയെ ചൂണ്ടി നീ മെല്ലെ പറഞ്ഞു.
"ഇവളെ പോലാണെന്റെ ദയ, എന്റെ മാനസപുത്രി."

അനന്തരം നീ തോളില്‍ തലചായ്ച്ചു തേങ്ങിയെന്റെ കോട്ടന്‍കുപ്പായം നനച്ചു..
["ദുഷ്ടപാപി.. എന്റെ വാന്‍ഹ്യൂസന്‍ പൊറുക്കില്ല നിന്നോട് ..."  :-) ]

          നമ്മുടെ സ്വന്തം തീന്‍ മേശയായ "നൗഷാദ് ഭായിയുടെ മാസ്റ്റര്‍ ഷെഫില്‍ " പോയി നിന്റെ ഫേവറൈറ്റ് സ്പഗട്ടി നെപ്പോളിറ്റനും എന്റെ സ്ഥിരം ബ്രാന്‍ഡ്‌ എക്ക്സ്പ്രസോയും കഴിച്ചു കൊണ്ടിരിക്കേ, അതു കഴിഞ്ഞു നിന്നെ തീവണ്ടിയാപ്പീസില്‍ ഇറക്കി വിടുന്നതിനും മുന്‍പേ, ഞാന്‍ ഉറക്കമുണര്‍ന്നിരുന്നു. സ്വപ്നത്തിന്റെ ദയാരാഹിത്യത്തെ കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളത് നീയോര്‍ക്കുന്നില്ലേ ടീ...

--------------------------------------------------------------------------------------

          എടീ.. ഞാനിതൊക്കെ ഇത്രയും വിസ്തരിച്ചതെന്തിനെന്നോ..?? ഇനിയാണ് എനിക്കു നിന്റെ ഉപദേശം വേണ്ടത്... ഇതൊരു കഥയുടെ ഫോര്‍മാറ്റിലേക്കു കൊള്ളിക്കുമ്പോള്‍ വായനക്കാരനെ രസിപ്പിക്കാന്‍ കഥയെ ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടു പോണം നമുക്ക്...??

ഞാന്‍ ചില സാധ്യതകളങ്ങ് പറയാം...
ഒന്നുകില്‍ കഥയിലെ നായകന്‍ നായികയെ യാത്രയയച്ചു ഫ്ലാറ്റില്‍ മടങ്ങിയെത്തും നേരം ടി.വിയിലൊരു ഫ്ലാഷ് ന്യൂസ് കാണുന്നു.. അവള്‍ കയറിയിരുന്ന തീവണ്ടി പാളം തെറ്റിയേതെങ്കിലും കായലിലേക്ക് മറിഞ്ഞെന്നു. ഒരുപാടുപയോഗിച്ചു ക്ലീഷേയായതെങ്കിലും അങ്ങനെയൊരു ക്ലൈമാക്സ്‌ കൊണ്ട് നമുക്ക് വായനക്കാരന്റെ മൃദുലഹൃദയത്തെ കുത്തി നോവിച്ചു രസിക്കാം ..

മറ്റൊന്ന്...
അവര്‍ കാറില്‍ പോകുംവഴിയോരപകടം.. ടമാര്‍ പടാര്‍ !!!
അവള്‍ മരിക്കുകയും അവന്‍ നാടകീയമായി രക്ഷപ്പെടുകയും മരിച്ചവളുടെ ശവകുടീരത്തില്‍ ഏതെങ്കിലും ഓര്‍മ്മദിവസം പൂക്കളര്‍പ്പിക്കാന്‍ ഊന്നുവടിയില്‍ ഞൊണ്ടി ഞൊണ്ടി നായകന്‍ പോകുമ്പോള്‍ ഫ്ലാഷ്ബാക്ക് സങ്കേതത്തിലൂടെ നമുക്ക് കഥ പറയാം.

അതല്ലെങ്കില്‍ ...
വീടെത്താന്‍ വൈകിയ നായികയെ ഇരുട്ടിന്റെ മറവില്‍ ആരൊക്കെയോ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നു എഴുതി വെയ്ക്കാം.. അവിടെ സ്ത്രീമനസ്സ് ഇളക്കി മറയ്ക്കാം നമുക്ക്...

ഇനിയുള്ള സാധ്യത...
കഥയിലെ ഇത്തരം അതിസങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്ക് അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....

എത്രയും പെട്ടെന്നു നീ മറുപടിയയയ്ക്കണം. വാര്‍ഷികപ്പതിപ്പിലേക്ക് എന്തെങ്കിലും വേണമത്രേ നമ്മട എഡിറ്റര്‍ക്ക്... അയാളിന്നലേം മെയില്‍ ചെയ്തിരുന്നു. നീ നമ്മുടെ കഥയ്ക്ക് നല്ലൊരു ക്ലൈമാക്സും കണ്ടെത്തി അയയ്ക്കൂ ട്ടോ ...
[ ഇവിടെ സ്വാഭാവികമായും വരേണ്ട സോപ്പിംഗ് ഡയലോഗ്സ് നീ ഭാവനയില്‍ പൂരിപ്പിക്കൂ.. അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കുകള്‍ പറയാന്‍ തത്കാലം എനിക്കു ത്രാണിയില്ല... ] നിര്‍ത്തുവാടീ.... നൂറ് ഉമ്മാസ്‌.....,....


സ്നേഹപൂര്‍വ്വം

നിന്റെ മാത്രം സൂര്യന്‍


23/02/2012

[പോസ്റ്റര്‍ ഡിസൈന്‍ : സുജിത്ത് പുത്തലത്ത് ]




Saturday, July 23, 2011

നേര്‍ച്ചക്കോഴികള്‍

ഞായറാഴ്ച്ച.. !!!

          ഒരു പകല്‍ മയക്കത്തിന്റെ ആലസ്യത്തില്‍ എവിടെയോ ഒരു കോഴിയെ അറക്കപ്പെട്ടു. മുറിപ്പെട്ട രക്തകുഴലിലൂടെ പുറത്തേക്കൊഴുകിയ ചോരയ്ക്ക് ചെങ്കൊടിയുടെ ചുവപ്പായിരുന്നു. സഖാക്കള്‍ ആ സാധു ജീവനെ രക്തസാക്ഷിയെന്നു വിളിച്ചു, വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി.

          കുറിതൊട്ട ഭക്തര്‍ അപ്പോള്‍ കുരുതിയെന്നു പറഞ്ഞു ഭക്ത്യാദരങ്ങളോടെ ബലിക്കളത്തിനു ചുറ്റും കൈകൂപ്പിനിന്നു.

          വടക്കൊരിടത്തു അരപ്പട്ടക്കെട്ടിയൊരു വിശ്വാസി മൂന്നുവട്ടം കലിമ ചൊല്ലി പച്ചിരുമ്പിന്റെ തിളക്കം കോഴി കഴുത്തില്‍ വീഴ്ത്തി.

          തൊണ്ടക്കുഴിയില്‍ തങ്ങിയൊരു ആര്‍ത്തനാദത്തില്‍ പാതിയറക്കപ്പെട്ടൊരു ശിരസ്സോടെ മനുഷ്യസംസ്ക്കാരത്തിന്റെ ആദിമസ്ഥലികളില്‍ മുഴങ്ങിയൊരു വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു;
ചിറകിട്ടടിച്ചു മേലോട്ടുയര്‍ന്നു;
ചലനമറ്റു നിപതിച്ചു.
മഞ്ഞുപോലെ വെളുത്ത തൂവല്‍കെട്ട് ചോരയില്‍ കുതിര്‍ന്നു നനഞ്ഞൊട്ടി.
തൂവലുടുപ്പുകള്‍ വലിച്ചു കീറപ്പെട്ടു. മാംസളദേഹത്തില്‍ രക്തചന്ദനലേപനം പോല്‍ വറവുകൂട്ടുകള്‍ തേച്ചു പിടിപ്പിച്ചു. തിളയ്ക്കുന്ന എണ്ണയ്ക്കുള്ളില്‍ നീറിയൊടുങ്ങി. ആരുടെയോ വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും മസാല മണമുയര്‍ന്നു.


          ലഹരിയുടെ വട്ടമേശയ്ക്ക് ചുറ്റും കസേരകള്‍ ചേര്‍ത്തിടപ്പെട്ടു. അബോധത്തിന്റെ നടുത്തളത്തില്‍ പ്രതിധ്വനിക്കുന്ന അട്ടഹാസത്തിന്റെ പല്ലിടകളില്‍ കുരുങ്ങി നിന്നു, വെന്ത മാംസത്തിന്റെ നേര്‍ത്തഞാരുകള്‍ .

          അപ്പോള്‍ , ബലിത്തറയില്‍ ഉറഞ്ഞു കൂടിയ രക്തക്കറയില്‍ നിന്നും മനുഷ്യ ഉടലാര്‍ന്നൊരു കുക്കുടന്‍ രൂപം വെച്ചു വന്നു. അതെന്റെ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ ഉണക്കാനിട്ട അജ്ഞതയെ കൊത്തിതിന്നു തുടങ്ങി. അവിടെ എനിക്ക് വെളിപ്പെട്ടു വന്നത് അറുക്കപ്പെട്ട കോഴിയുടെ അനേകം വരുന്ന പൂര്‍വ്വജന്മപരമ്പരയുടെ നീണ്ട നാള്‍വഴി രേഖകളായിരുന്നു.

പുണ്യപാപങ്ങള്‍ വിചാരണ ചെയ്യപ്പെടാതെ
ആവര്‍ത്തനങ്ങളും അനിവാര്യവുമായ കുരിശുമരണങ്ങള്‍ ഏറ്റുവാങ്ങി
ഒരു ബലിമൃഗത്തിന്റെ നിസ്സഹായതയില്‍
ഒരു ദേഹി സ്വദേഹം വെടിഞ്ഞു
മറ്റൊരു ദേഹത്തില്‍ ചെന്നു ചേരുകയായിരുന്നു ഇതുവരെ.
ജനിമൃതികളുടെ മിന്നലാട്ടങ്ങളില്‍ അവരുടെ വ്യര്‍ത്ഥദേഹങ്ങള്‍ ആരുടെയോ രസനകളെ ഉദ്ദീപിപ്പിക്കുകയും ജഠരാന്തര്‍ഭാഗങ്ങളെ നിറയ്ക്കുകയും ചെയ്തു പോന്നു.

          മായികലോകത്തിന്റെ ഭ്രമണവേഗങ്ങളില്‍ നിന്നും ബോധമണ്ഡലത്തിലേക്ക് കശക്കിയെറിയപ്പെട്ട ഞാന്‍ സ്വപ്നഭംഗത്തിന്റെ അങ്കലാപ്പോടെ ഞെട്ടിയുണര്‍ന്നു. ഉള്‍ക്കാഴ്ചയുടെ കാണാകയങ്ങളില്‍ തെളിയപ്പെട്ട നീര്‍കുമിളകാഴ്ചകള്‍ സ്മൃതിപഥത്തില്‍  നിന്നും മായുംമുന്‍പേ അവയെ ഞാന്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴും നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദകണങ്ങളും ഉയര്‍ന്ന ശ്വാസഗതിയും അടങ്ങിയിരുന്നില്ല.

10/07/2011

Monday, July 4, 2011

പറുദീസാ നഷ്ടം

          ന്റെ കളഞ്ഞു പോയ വാരിയെല്ലു തനിക്ക് കിട്ടിയിട്ടുണ്ടെന്ന വാദവുമായി ഇതിനു മുന്‍പു പലരുമെന്നെ സമീപിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു വൈഗ. അതെ.. അവരില്‍ ഒരാള്‍ മാത്രമായിരുന്നു അവള്‍ .
          അവളെ കുറിച്ച് ഞാനൊരിക്കലും കവിതകളെഴുതിയില്ല. എങ്കിലും അവളെന്റെ കവിതകളുടെ ആരാധികയായിരുന്നു. കവിയിത്രിയായിരുന്നില്ലായെങ്കിലും അവള്‍ പറഞ്ഞിരുന്നതൊക്കെയും കവിതകളായിരുന്നു. ഷോപ്പിംഗ്‌ മാളുകളുടെ ഇടുങ്ങിയ കാപ്സ്യുള്‍ ലിഫ്റ്റുകളിലും മള്‍ട്ടിപ്ലക്സ്സിന്റെ സാന്ദ്രമായ ഇരുട്ടിലും അവളുടെ ചുണ്ടില്‍ നിന്നും ഞാനാ കവിതകള്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു. യുവത്വം കുതികുത്തിമറയുന്ന പബ്ബുകളില്‍ പാറി ഞാനവളുമൊത്തു സാല്‍സാനടനമാടി. മെട്രോ നഗരരാവിന്റെ നിയോണ്‍ വസന്തങ്ങളില്‍ ഞങ്ങള്‍ സ്വയമലിഞ്ഞു.

          നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രണയമാണ് അവള്‍ എനിക്ക് തന്നത്. പ്രണയത്തിനും കാമത്തിനും നേര്‍ത്ത അതിര്‍വരമ്പുളുള്ളൂവെന്നവള്‍ ഇടയ്ക്കിടെ എന്‍റെ ചെവിയില്‍ മൂളുമായിരുന്നു. പ്രണയം തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ വൈകുന്നേരങ്ങള്‍ അവള്‍ കാര്‍ന്നു തിന്നു. പൂന്തോട്ടനഗരിയിലെ ഏതെങ്കിലും പാര്‍ക്ക്‌ ബെഞ്ചില്‍ ഇരുന്നു ഞാന്‍ അവളെയും കാര്‍ന്നു തിന്നു.


          പ്രണയം നുരയുന്ന സായാഹ്നത്തില്‍ ഒരു കയ്യില്‍ അവളും മറുകയ്യില്‍ ടിന്‍ബിയറുമായി റെസിഡന്‍സി റോഡിലൂടെ ഞാന്‍ പ്രണയപൂര്‍വം നടന്നു. ആളൊഴിഞ്ഞ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ അവളെ ഇരുത്തി ഞാന്‍ ബിയര്‍ കാനിലും അവളുടെ ചുണ്ടിലും മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു. സ്വീറ്റ്‌ ബിയറിന്റെ ലഹരിയും പ്രണയത്തിന്‍റെ മധുരവും അവളുടെ തലയ്ക്കു പിടിച്ചു തുടങ്ങിയപ്പോള്‍ അവളെന്റെ ചെവിയില്‍ മെല്ലെ കടിച്ചു കൊണ്ട് കൊഞ്ചി -
" പ്രണയത്തിന്റെ നാലു മാസങ്ങള്‍ കഴിഞ്ഞു. ഇന്നും ഞാനൊരു കന്യകയായി തുടരുന്നുവെങ്കില്‍ അത് നിന്റെ കഴിവുകേടു മാത്രമാണ്."


          അരക്കെട്ടില്‍ കൈകോര്‍ത്തു അവളെ തൂക്കിയെടുത്തത് എന്‍റെ ഒഴിഞ്ഞ ഫ്ലാറ്റിലെ നിലംപറ്റെ കിടക്കുന്ന ബെഡ്ഡിലേക്കായിരുന്നു. അവിടെ വെച്ചു ഞങ്ങള്‍ ചെറിപ്പഴങ്ങള്‍ മുറിച്ചു. അണപ്പുകള്‍ ഒടുങ്ങി, വീണുറങ്ങിയപ്പോള്‍ ഞങ്ങളുടെ സ്വപ്നത്തില്‍ ഒരു പാമ്പു വന്നു ആദിപാപത്തിന്റെ ഉത്തരാധുനിക കഥ പകര്‍ന്നു നല്‍കി. പിന്നീട് സ്നേഹം കൂടിയ വൈകുന്നേരങ്ങള്‍ പലതും അവസാനിച്ചത് എന്‍റെ 13/Cയില്‍ ആയിരുന്നു. ആ രാത്രികളിലെല്ലാം അവളുടെ കുളിരുപറ്റി ഞാനുറങ്ങി. 


          ഒരിക്കല്‍ നാട്ടില്‍ പോയി വന്നപ്പോള്‍ അവള്‍ എനിക്കു സമ്മാനിച്ചത് മഞ്ചാടികുരു നിറച്ച ഒരു പളുങ്കു പാത്രമായിരുന്നു. അത് തരുമ്പോള്‍ അവളില്‍ എവിടെയോ കാച്ചെണ്ണ തേച്ച കാല്പനിക പ്രണയിനിയെ ഞാന്‍ മണത്തു. എന്‍റെ മുന്നില്‍ നഗ്നയാകുമ്പോഴും നാണിക്കാത്തവള്‍ ആ നിമിഷത്തില്‍ ചുവന്നു തുടുത്തിരുന്നു. പക്ഷേ ആ നാണം അവള്‍ക്കൊരിക്കലും ചേരാത്തതാണെന്നെനിക്കു തോന്നി.


          ഒരു വിവാഹത്തിന്റെ കെട്ടുപാടുകളില്‍ അവള്‍ക്കു താത്പര്യമില്ലായിരുന്നുവെങ്കിലും മറ്റൊരാവശ്യവുമായി ഒരിക്കല്‍ അവളെന്നോട് ചിണുങ്ങി. ഏതോ ദിവസത്തിന്റെ കൂടിചേരലില്‍ അവളില്‍ നിക്ഷേപിച്ച ബീജം അവള്‍ക്കൊരു ജീവനാക്കണമത്രേ. എനിക്കതൊരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. ഞങ്ങള്‍ ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല. തത്ഫലം കൊയ്യാറുമില്ല.


          അവളിലെ എന്‍റെ തൃഷ്ണകള്‍ ഒടുങ്ങിയപ്പോള്‍ അവളെ അകറ്റാനായി കാരണങ്ങള്‍ കണ്ടത്തേണ്ടിയിരുന്നു എനിക്ക്. അവളുടെ സ്വതന്ത്രഗമനങ്ങള്‍ക്കു മേല്‍ ഞാന്‍ നിയന്ത്രണങ്ങള്‍ വെച്ചപ്പോഴും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടവള്‍ എന്‍റെ നിര്‍ദ്ദേശങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു; പലപ്പോഴുമിതു വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായി ഭവിച്ചിരുന്നുവെങ്കിലും.


          കുറെയേറെ വാഗ്വാദങ്ങളും ഭീഷണികളും ഞങ്ങള്‍ക്കിടയില്‍ അരങ്ങേറി. പ്രണയനാടകത്തില്‍ ഞങ്ങള്‍ അണിഞ്ഞിരുന്ന മുഖമൂടികള്‍ വലിച്ചു കീറപ്പെട്ടു. പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെരിക്കുമ്പോഴും ഞാനവളെ സ്നേഹിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പുറത്തേക്ക് തള്ളിയ അവളുടെ നാവില്‍ നിന്നും അപ്പോഴും വഴുതി വീഴുന്നുണ്ടായിരുന്നു മില്‍ട്ടന്റെ പറുദീസാ നഷ്ടം.


          കബണ്‍ പാര്‍ക്കിന്റെ വെളിച്ചമെത്താത്ത മൂലയിലെ ചാരുബെഞ്ചില്‍ അവളെ നിത്യതയിലേക്കെറിഞ്ഞ് ഇരുട്ടിലേക്ക് നടന്നു നീങ്ങുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. 
"എന്‍റെ ജീവിതത്തിലെ നിന്റെ രംഗം കഴിഞ്ഞിരിക്കുന്നു. നിന്നിലെത്ര തിരഞ്ഞിട്ടും എനിക്കെന്റെ നഷ്ടപ്പെട്ട വാരിയെല്ല് കണ്ടെത്താനായില്ല.എന്‍റെ ദുസ്വപ്നങ്ങളില്‍ പോലും നിനക്കിനി സ്ഥാനമില്ല. GET LOST YOU BITCH....!!!! "


22/03/2011