ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Tuesday, October 25, 2011

ആത്മഹത്യാപരം

          വിട്ടു ബൈന്റിട്ട ഡയറിയിലയാളെഴുതി -

"ഈ രാവ് മരണത്തിന്റെതാണ്; മരണചിന്തകളുടെതാണ്. ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം. അതിനു വേണ്ടിയെന്തിനു വര്‍ഷങ്ങള്‍ പലതും പാഴാക്കുന്നു. അനിവാര്യമായ മരണത്തെ നേരത്തെ അംഗീകരിക്കുക വഴി, ഈ ലോകജീവിതനിസ്സാരതകളെ തിരസ്ക്കാരിക്കാനാവുമല്ലോ. ഇതൊന്നുമറിയാതെ ജനങ്ങളത്രയും  മലമുകളിലേക്ക് കല്ലുരുട്ടി കൊണ്ടിരിക്കയാണ്. ചിലര്‍ പാതിയില്‍ കൊഴിയുന്നു. മറ്റു ചിലര്‍ മുകളറ്റമെത്തുമ്പോള്‍ ആ പ്രയത്നങ്ങളെയെല്ലാം നിമിഷാര്‍ദ്ധത്തിന്റെ ക്ഷണികതയില്‍ താഴേക്കു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്നു. രായിരനെല്ലൂരിലെ കിറുക്കന്‍ പറഞ്ഞ നഗ്നസത്യമിതല്ലാതെന്ത്. അര്‍ത്ഥശൂന്യമായൊരു ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അര്‍ത്ഥഭേദങ്ങളും തിരഞ്ഞെന്തിനലയണം നാം വൃഥാ. മധുരതരമായ ഒരു വാക്യത്തെ അര്‍ദ്ധോക്തിയില്‍ ചൊല്ലിവെയ്ക്കുന്നതത്രേ കാവ്യഭംഗി. നന്ദികെട്ടൊരു ലോകത്തോടു നന്ദിവാക്കുകള്‍ ചൊല്ലാതെയിനിയെനിക്ക് മടങ്ങാം. നേരുന്നു ശുഭരാത്രി."

- നിശ്വാസങ്ങളിലത്രയും വികാരമുറ്റിയ ഗദ്ഗദം നിറച്ചുകൊണ്ടയാള്‍ ഡയറിയടച്ചു മയങ്ങാന്‍ കിടന്നു.

          തൈജസനായ ബോധത്തിലയാളുടെ ഉണര്‍ന്ന ചിന്തകള്‍ ഒരു ആത്മഹത്യാമുനമ്പില്‍ എത്തിനിന്നു. വായിച്ചു തള്ളിയ പുസ്തകകൂനയില്‍ നിന്നും ക്ലിയോപാട്രയും ഒഥല്ലോയും ഇറങ്ങി വന്നു. സില്‍വിയാ പ്ലാത്തും വെര്‍ജീനിയ വുള്‍ഫും ഇടപ്പള്ളിയും വന്നു. ആത്മഘാതകരായ അവരൊക്കെയും ചുറ്റും കൂടി നിന്ന് അയാളുടെ ജീവനു വിലപേശാന്‍ തുടങ്ങി. ഒടുവില്‍ തിരുമാനിച്ചുറച്ച മരണം എങ്ങനെ വേണമെന്നു ചിന്തിച്ചു ചിന്തിച്ചു പ്രജ്ഞയറ്റുറങ്ങിയയാള്‍ , ദീര്‍ഘമൗനം പോലെ.

          പിറ്റേന്ന്, ഭേദ്യലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെയെങ്കിലും വെയിലിനൊപ്പം അയാള്‍ നടത്തം തുടങ്ങി. കടത്തു കടന്ന്, വാഹനങ്ങള്‍ പലതും കയറിയിറങ്ങി ഒടുവിലാ കടലോരനഗരത്തിലെത്തിയിരിക്കുന്നു. പരിചിതമുഖങ്ങള്‍ ഇല്ലെങ്കിലും അപരിചിതത്വമില്ലാത്ത നഗരം, അയാളെ ആള്‍ക്കൂട്ടത്തില്‍ അലിയിച്ചു ചേര്‍ക്കാന്‍ തിടുക്കം കൊള്ളുന്നതായി തോന്നി. നഗരത്തിന്റെ കറുത്ത പാതകളെ ചവിട്ടി പിന്നിലാക്കി നടത്തം തുടര്‍ന്നു.

          ജനമിരമ്പുന്ന നഗരവീഥികളില്‍ നിന്നും വിജനമായ വഴികളിലൂടൊക്കെയും അയാള്‍ നടന്നു കൊണ്ടിരുന്നു. ഒരു വഴി രണ്ടായി പിരിയുന്നതും പിരിഞ്ഞവ വീണ്ടും ഒന്നാവുന്നതും കണ്ടപ്പോള്‍ അയാള്‍ മനുഷ്യമനസ്സുകളുടെ ഉള്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. സ്റ്റേഡിയം വലംവെച്ച് അയാള്‍ അടുത്തുള്ള അമ്പലത്തിന്റെ ആല്‍ത്തറകളിലൊന്നില്‍ അര്‍ദ്ധപത്മാസനത്തില്‍ ഇരിപ്പുറപ്പിച്ചു. ബോധിസത്ത്വനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ അയാള്‍ക്ക്‌ ആത്മഹത്യാരീതിയെ സംബന്ധിച്ചൊരു ബോധോദയമുണ്ടായി.

          വെയില്‍ കനത്തിരിക്കുന്നു. മനുഷ്യസഹജമായ വിശപ്പും. വിശപ്പിന്റെ കൂക്കിവിളികള്‍ക്ക് മറുവിളി കൊടുത്ത് കൊണ്ട് കായിക്കാന്റെ ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും വിനാഴികകള്‍ മാത്രം ആയുസ്സുള്ളവന്റെ അന്ത്യോത്സാഹം അയാളുടെ മനസ്സിനെ ഗ്രസിച്ചിരുന്നു. സമയം പോക്കുവാനൊരു സിനിമ കണ്ടേക്കാമെന്ന തോന്നലോടെ അയാള്‍ തൊട്ടടുത്തുള്ള തീയറ്ററില്‍ കയറി. മൃതി പോലെ പ്രാകൃതമായ ഇരുട്ടില്‍ കൊട്ടകയാകെ കനം വെച്ചു കിടക്കുകയാണ്. സിനിമ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴേക്കും അയാളുടെ മനസ്സ് പ്രക്ഷുബ്ധമായി കൊണ്ടിരുന്നു. ചെണ്ടമേളത്തിന്റെ ഉയര്‍ന്ന ലഹരിയില്‍ വെള്ളിത്തിരയിലെ വെളിച്ചപ്പാട് തലവെട്ടിപ്പൊളിച്ചലറുമ്പോള്‍ , അഭ്രപാളിയില്‍ നിന്നും അയാളുടെ മുഖത്തേക്ക് തെറിച്ചു വീണു; പലതുള്ളി നിറമറ്റചോര. വെപ്രാളം കൊണ്ട് വെളിയിലേക്കിറങ്ങിയ അയാളുടെ കണ്ണുകളെ പടിഞ്ഞാറു നിന്നും ചാഞ്ഞു വീണ മഞ്ഞവെയില്‍ പുളിപ്പിച്ചു. ഉപ്പുകാറ്റിന്റെ സാന്ത്വനമേറ്റയാള്‍ കായലോരത്തൂടെ ഒട്ടുദൂരം നടന്നു. മനസ്സു തണുത്തിരിക്കുന്നു. അകലെ നങ്കൂരമിട്ട കപ്പല്‍ ചരക്കുകയറ്റുന്നതിനൊപ്പം ജലനിരപ്പില്‍ നിന്നും താണു കൊണ്ടിരുന്നു. അതിനുമപ്പുറം, പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരിലേക്ക് സൂര്യനും മുങ്ങികൊണ്ടിരുന്നു.


          തെരുവിളക്കുകള്‍ കാട്ടിയ വഴികളിലൂടെ അയാള്‍ നടന്നു നീങ്ങി. ഓടമണമുള്ള ഇടുങ്ങിയ ഗലികളില്‍ നിന്നും ചാവാലി നായ്ക്കള്‍ കുരച്ചു കയര്‍ക്കുന്നതും ഇണ ചേരുന്നതും കണ്ടു. ഉള്ളിലെ തൃഷ്ണകള്‍ ചുരമാന്തിയുണര്‍ന്നപ്പോള്‍ പെണ്‍ദേഹത്തിനായ്‌ അയാള്‍ ഇരുളിന്റെ അറ്റത്തെ വേശ്യാഗൃഹത്തിലേക്കു നടന്നു കയറി. അല്‍പ്പം മുന്‍പാരോ ചവച്ചു തുപ്പിയ താംബൂലം കണക്കെ ചുവന്നു തുടുത്തൊരുവള്‍ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. ചുംബനവേളയില്‍ നാവില്‍ വാസനചുണ്ണാമ്പിന്റെ നീറ്ററിഞ്ഞു, സുരതത്തിലേക്കയാള്‍ വഴുതി വീണു. അടുത്ത ഊഴക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ചെയ്തു കൊണ്ടിരുന്നതൊക്കെയും പാതിയില്‍ ഉപേക്ഷിച്ചു നാഴികയൊന്നിനു പറഞ്ഞുറപ്പിച്ച പണം കൊടുത്ത് ധൃതിയില്‍ ഷര്‍ട്ടെടുത്തിട്ടയാള്‍ പുറത്തേക്കു കടന്നു. മൂന്നാംവേദക്കാരുടെ പുസ്തകത്തില്‍ നിന്നും പറിച്ചെറിയപ്പെട്ടൊരു മഗ്ദലനക്കാരി മറിയത്തില്‍ നിന്നും നടന്നകലുമ്പോള്‍ അയാളുടെ മനസ്സ് ത്രസിച്ചു. -

"അടക്കിവെച്ച വികാരങ്ങളുടെ ആകെതുകയാണത്രേ സംസ്കാരം."

"നിങ്ങളില്‍ പാപം ചെയ്യാത്തവരെന്നെ കല്ലെറിയൂ..."

"തൂഫ്‌... " കഫം കുറുകിയ തൊണ്ട മുരടനക്കിയയാള്‍ വഴിയോരത്തേക്ക് നീട്ടിത്തുപ്പി.

      
കടയടയ്ക്കും മുന്‍പേ ഗോതമ്പിട്ടു വാറ്റിയ ചാരായം ക്വാട്ടറും ഒരു കൂടു പുകയും പിന്നെ അന്ത്യനിദ്രയ്ക്കായ്‌ മരണദ്രാവകം നിറച്ച കൊച്ചു ചില്ലളുക്കും സംഘടിപ്പിച്ച്‌ അയാള്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്തു. ജാലകം തുറന്നപ്പോള്‍ ദൂരെ നിന്നും കടല്‍ക്കാറ്റ്‌ കൊണ്ടുവന്ന ചരക്കുകപ്പലിന്റെ ആര്‍ത്തനാദം കാതുകളെ തുളച്ചു. ജനാലയടച്ചു; ശരീരത്തില്‍ നിന്നും പെണ്‍വിയര്‍പ്പിന്റെ നാഫ്തലീന്‍ ഗന്ധം കഴുകികളഞ്ഞു ദേഹശുദ്ധി വരുത്തി അയാള്‍ തിരികെ വന്നിരുന്നു. ജീവിതത്തിന്റെ അവസാനനിമിഷങ്ങളെ മനസ്സില്‍ നിറച്ചു. ഒപ്പം ഒരു ഗ്ലാസ്സില്‍ മരണതീര്‍ത്ഥം ചാരായവുമായി നേര്‍പ്പിച്ചെടുത്തു. ചുണ്ടറ്റത്തെ സിഗരറ്റ് ആത്മാവു പോലെ എരിഞ്ഞുകൊണ്ടിരുന്നു. പുകവളയങ്ങള്‍ മുറിയിലൂതി നിറച്ചു രസിച്ചു. പുകകണ്ണടയുണ്ടാക്കി മുഖത്തു വെച്ച് ശാന്തനായ്‌ സൗമ്യനായ്‌ അയാള്‍ ആത്മഹത്യാക്കുറിപ്പിലെഴുതി. -

"ജീവിതം വ്യര്‍ത്ഥമെന്ന തിരിച്ചറിവില്‍ ഞാനിത് അവസാനിപ്പിക്കുന്നു. ഈ മരണമെനിക്കൊരാഘോഷമാണ്. ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു. "

          അന്നനാളത്തെ നീളത്തില്‍ നനച്ചു കൊണ്ട് മരണത്തെയയാള്‍ കുടിച്ചിറക്കി. ബോധത്തിന്റെ മലക്കംമറിച്ചിലിനിടയില്‍ , നേര്‍ത്ത പിടച്ചിലില്‍ തട്ടിമറഞ്ഞ ഗ്ലാസ്സില്‍ മിച്ചമിരുന്ന മരണത്തിന്റെ പാടലവര്‍ണ്ണം യാത്രാമൊഴി കുറിച്ച കടലാസ്സിലേക്ക് പടര്‍ന്നു കയറി. ആ പിങ്ക് നിറം അയാളുടെ മേല്‍ സ്വാതന്ത്രത്തിന്റെ താമ്രപത്രങ്ങള്‍ എഴുതികൊണ്ടിരുന്നു. പുറത്തേക്കു തികട്ടി വന്ന വെള്ളപ്പത പണ്ടു കുടിച്ച മുലപ്പാലിന്റെ കയ്പ്പെന്ന്‍ അയാളുടെ രസന, തലച്ചോറിനോടു കള്ളം പറഞ്ഞു. ചലനമറ്റൊരു തുറമുഖത്തില്‍ നിന്നും അയാളുടെ ലോഹനൗക നങ്കൂരമുയര്‍ത്തി യാത്ര തുടങ്ങിയിരിക്കുന്നു, ചിന്തകളുടെ ചക്രവാളങ്ങളെ മുറിച്ചു കടന്ന്, അനാദിയാമൊരു കാലത്തിനറ്റത്തേയ്ക്ക്.



15/10/2011




68 comments:

  1. കഥകള്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതും പലപ്പോഴും ജീവിതം തന്നെ ഉത്തരാധുനിക കഥ പോലെ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്‌. ഈ കഥ എന്റെ അച്ഛന്റെ പഴയസുഹൃത്തും, ഞങ്ങളുടെ ബന്ധുവുമായ ശ്രീ. *A.S. രാമചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു..

    *A.S. രാമചന്ദ്രന്‍ - എഴുപതുകളുടെ അസ്ഥിത്വദുഃഖത്തിലും ക്ഷുഭിതയൗവനത്തിന്റെ തീച്ചൂടിലും പൊലിഞ്ഞു പോയൊരു സാന്ധ്യനക്ഷത്രം. കേട്ടറിഞ്ഞ കഥകളില്‍ നിന്നും ഉരുത്തിരിഞ്ഞ അമൂര്‍ത്തവ്യക്തിത്വത്തിന്റെ ആള്‍രൂപം. കഥകള്‍ മുഴുവന്‍ പറഞ്ഞു തീര്‍ക്കാതെ, 1974 ഒക്ടോബര്‍ മാസത്തിലൊരു ദിനം, കാരണങ്ങള്‍ ഏതുമില്ലാതെ, ഒരു കുറിപ്പെഴുതി വെച്ച് മരണത്തിലേക്ക് നടന്നു നീങ്ങിയ, എന്റെ ഗുരുസ്ഥാനീയനായി ഞാന്‍ കരുതുന്ന അദ്ദേഹമെന്നെ കൈപ്പിടിച്ചെഴുതിച്ചൂ ഈ കഥ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങള്‍ക്ക് മരണമില്ല.. ഓര്‍മ്മകള്‍ക്കും..

    ReplyDelete
  2. കഥ പറഞ്ഞ ശൈലി നന്നായി.. ജീവൻ തന്നവനേ ജീവനെടുക്കാൻ അധികാരമുള്ളൂ എന്ന ചിന്ത മനസ്സിലുറച്ചു പോയതു കൊണ്ടാവും പ്രമേയത്തെക്കുറിച്ച് അഭിപ്രായം പറയാനാവുന്നില്ല...സമർപ്പണം നന്നായി...പറയാൻ ബാക്കി വച്ചു പോയ ആ ആത്മാവിത് കാണട്ടെ...ആശംസകൾ അനിയങ്കുട്ടനു..

    ReplyDelete
  3. ജീവതിത്തിന്റെ അര്‍ഥ ശൂന്യത കാവ്യല്‍മ്കം ആയി ചിത്രീകരിച്ചു എന്ന് അല്ലെ പറയേണ്ടത്....അതോ ഉത്തരാധുനികം എന്നോ?എല്ലാം അനുഭവിക്ക്മ്പോള്‍ ഒന്നിനും പ്രത്യേകത ഇല്ലാതെ വരുന്നു....

    കല്ലുരുട്ടി കളിക്കുന്ന ഭ്രാന്ത് തന്നെ ജീവിതം....അധികാരത്തിന്റെ കൊടുമുടിയില്‍ നിന്നും ഓടയില്‍ ജീവിതം ഹോമിച്ച ഗദ്ദാഫി മാരുടെ കാലത്തില്‍ ഈ അര്‍ദ്ധ ശൂന്യത പാഠം തന്നെ..ആശംസകള്‍ സന്ദീപ്‌..

    ReplyDelete
  4. “....ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു. "

    എഴുത്ത് നന്നായിരിക്കുന്നു.
    ആശംസകളോടെ..പുലരി

    ReplyDelete
  5. 'ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം.'... ജനനം മുതല്‍ മരണം വരെ ഇവിടെ നടക്കുന്നത് പരീക്ഷണമാണെന്നാണ് എന്റെ പക്ഷം. മരണാനന്തരമാണ് നമ്മള്‍ ചെയ്ത കാര്യങ്ങള്‍ക്കുള്ള പ്രതിഫലം ലഭിക്കുക. 'വെറും മരണം' എന്ന് കണ്ടപ്പോള്‍ ഒരു വിഷമം.

    സമര്‍പ്പണം നന്നായി, നല്ല ശൈലി, നല്ല ഓഴുക്ക്. ആശംസകള്‍

    ReplyDelete
  6. അനിയാ ഒന്നും തോന്നരുത്‌.. വായിച്ചു ഒരു പാട്‌ ചിരിച്ചു. സാഹിത്യം സുന്ദരമാവുന്നത്‌ അതു ലളിതമാവുമ്പോഴാണ്‌! (ശ്രീ കൈതപ്രം പറഞ്ഞത്‌ ഇപ്പോൾ ഓർക്കാം), എഴുതുന്ന വാക്കുകൾ മനസ്സിനെ സ്പർശിക്കുമ്പോഴാണ്‌. ഘടോരമായ വാക്കുകൾ എഴുതിയാൽ സാഹിത്യമാവും എന്നു അനിയൻ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു പറയേണ്ടി വന്നതിൽ വിഷമമുണ്ട്‌..

    ReplyDelete
  7. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ..ഈ കഥ...മരണത്തെക്കുറിച്ച് ചിന്തിക്കാത്തവരില്ലാ...90%പേരും ആത്മ്ഹത്യയെക്കുറിച്ചും...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണു മരണം....വളരെ അടുത്തെത്തി നിൽക്കുന്ന സത്യം...ഈ കഥക്ക് എല്ലാ ഭാവുകങ്ങളും......

    ReplyDelete
  8. മനുഷ്യന്റെ ചിന്തകള്‍ വാക്കുകള്‍ ആക്കുക. . . .അത് വളരെ ഇഷ്ടപെട്ട സങ്കേതം ആണെനിക്ക്. . .
    പറഞ്ഞു മടുത്ത ഒരു വിഷയം എന്നതൊഴിച്ചാല്‍ കഥനം നന്നായിട്ടുണ്ട്. . . .
    എങ്കിലും സാബു ഏട്ടന്‍ പറഞ്ഞതില്‍ കുറച്ചു കാര്യമില്ലേ?. . വായനയില്‍ മടുപ്പ് ഉളവാക്കും വിധം വാക്കുകള്‍ കട്ടി ആവുന്നു ഇടയ്ക്കു. . . . .

    ReplyDelete
  9. എന്താ എല്ലാര്‍ക്കും ആത്മഹത്യോയോടു ഇത്ര സ്നേഹം എന്ന് മനസിലാകുന്നില്ല... എനിക്ക് ജീവിതത്തോടാണ് സ്നേഹം....

    ReplyDelete
  10. കഥ നന്നായി.എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ

    ReplyDelete
  11. ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴല്ലേ ആത്മഹത്യ എന്നതിലേക്ക് നയിക്കുന്നത്. അത് രാജകീയമാണോ... ഒഴുക്കുള്ള വരികള്‍ സന്ദീപ്‌. ആശംസകള്‍.

    ReplyDelete
  12. സമര്‍പ്പണം നന്നായിരിയ്ക്കുന്നു സന്ദീപ്..
    എനിയ്ക്ക് പെട്ടെന്ന് വായിച്ചു മനസ്സിലാക്കാന്‍ ആയില്ലാ ട്ടൊ..കഠിന ഭാഷയൊന്നും ശരിയ്ക്കും വശമില്ല എന്നതു തന്നെ സത്യം.

    മുന്കരുതലുകളും തയ്യാറെടുപ്പുകളും കൂടാതെയുള്ള യാത്രയല്ലോ മരണം.
    എന്തെന്ന് സ്വയം അറിയാനാവാതെ മറ്റുള്ളവരിലൂടെ എന്തോ ഒന്ന് എന്ന തിരിച്ചറിവിലേയ്ക്ക് ആനയിയ്ക്കപ്പെടുന്ന ഒരു മഹാ സംഭവം..അല്ലേ..?
    അതു പ്രകൃതി നിയമം..
    എന്നാല്‍ മുന്‍കരുതലുകളും, തയ്യാറെടുപ്പുകളോടും കൂടി സ്വയം വരിയ്ക്കുന്ന മരണം..ആ അവസ്ത്ഥ എന്തായിരിയ്ക്കും..?

    ആശംസകള്‍ സന്ദീപ്...!
    നല്ലതു മാത്രം എപ്പോഴും ചിന്തിയ്ക്കാ..കിടക്കും മുന്നെ പ്രാര്‍ത്ഥിച്ചു കിടക്കാ..ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍.

    ReplyDelete
  13. കഥ വായിച്ചു ,നന്നായി ,പക്ഷെ ഉറങ്ങുന്നതിനു മുന്‍പേ ഇനിയും ബഹുദൂരം പോകണം ...

    ReplyDelete
  14. എഴുത്തിന്റെ ശൈലി സുന്ദരം.മരിക്കുവാന്‍ വേണ്ടി തയ്യാറെടുക്കുന്ന ഒരാള്‍..കൊള്ളാം...പിന്നെ കഥകളില്‍ എന്തിനാണു ചിത്രങ്ങള്‍...

    ReplyDelete
  15. പ്രമേയം ഇഷ്ടപ്പെട്ടു .ഒരു പാട് സാധ്യതകള്‍ ഉള്ള വിഷയം തന്നെ. മരണത്തിന്റെ നിഗൂഡതകളിലേക്ക് നടന്നു പോയ ഒരു പാട് എഴുത്തുകാരെ ഓര്‍മ്മിക്കുന്നു ..പക്ഷെ ഈ കഥപറയാന്‍ വേണ്ടി സന്ദീപ്‌ ഉപയോഗിച്ച ഭാഷ വായിച്ചു ചിരിയൊന്നും വന്നില്ല എങ്കിലും ഉടനീളം ഒരു കൃത്രിമത്വം അനുഭവപ്പെട്ടു, ആതമഹത്യ ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ഒരാളുടെ ചിന്തകളും പ്രവൃത്തികളും ഉള്‍ക്കൊള്ളേണ്ട ഒരു നിഗൂഡതയ്ക്കും ഭയത്തിനും പകരം സന്ദര്‍ഭവുമായി ചേരാതെ മറ്റെന്തോ പറയുന്ന ഒരു ഫീലിംഗ് ആണ് തരുന്നത് .".വെള്ളിത്തിരയില്‍ നിന്ന് ..നിറമില്ലാത്ത ചോര "
    എന്നൊക്കെ പറയുമ്പോള്‍ ചോരയെ ചോര എന്ന് വിളിക്കുന്നത്‌ അതിന്റെ ചുവന്ന നിറം കൊണ്ട് കൂടിയല്ലേ ? എന്ന് തോന്നി പോകുന്നു .നിറമില്ലാതെ വീണത്‌ ആ ദ്രാവകം വെള്ളം ആയിക്കൂടെ ? അതാണ്‌ പറഞ്ഞത് കൃത്രിമത്വം തോന്നി എന്ന് ...എഴുതാന്‍ ഉദ്ദേശിക്കുന്ന വിഷയം .അതിനു പറ്റിയ പശ്ചാത്തലവും ഭാഷയും ..അപ്പോള്‍ എഴുത്ത് അര്‍ത്ഥ പൂര്‍ണ്ണമാകും ..
    അടക്കിവെച്ച വികാരങ്ങളുടെ ആകെതുകയാണത്രേ സംസ്കാരം."
    മുകളില്‍ പറഞ്ഞ വരി ചൂണ്ടിക്കൊണ്ട് പറയട്ടെ -ഈ കഥ അതിന്റെ യഥാര്‍ത്ഥ സംസ്കാരത്തിലേക്ക് വന്നില്ല എന്നാണു എന്റെ തോന്നല്‍ ..കാരണം സന്ദീപ്‌ അടക്കി വച്ചത് ഞെക്കി പുറത്തു ചാടിച്ചത് പോലെ എഴുതിക്കളഞ്ഞു .അത് ഞെക്കണ്ടായിരുന്നു ..പാകമാകുമ്പോള്‍ താനേ വന്നു കൊള്ളും...:)

    ReplyDelete
  16. ഞാനിവിടെ ആദ്യം വരികാന്നാ തോന്നണേ..കഥ വായിച്ചു. ഒന്നൂടെ എഡിറ്റ് ചെയ്താല്‍ ഇതിലും ഭംഗിയാകും .
    എല്ലാ ആശംസകളും സന്ദീപ്..

    ReplyDelete
  17. ഒന്നിനുമല്ലാതെ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളിന്റെ മാനസികാവസ്ഥ ചിത്രണം ചെയ്തത് നന്നായി. വാക്കുകളിലെ ക്ലിഷ്ടത കുറച്ചു കൂടുതലായി എന്നെനിക്കും തോന്നി.
    കുറച്ചു കൂടി പ്രസാദാതമകമായവിഷയങ്ങള്‍ തിരഞ്ഞെടുക്കൂ.

    ReplyDelete
  18. കഥ വായിച്ചു.. ഇഷ്ടമായി.. അഭിനന്ദനങ്ങള്‍.
    ആത്മഹത്യ ഈ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ആത്മഹത്യ ചെയ്ത കഥാപാത്രത്തെ ഇഷ്ടപെടാന്‍ ആയില്ല. എന്റെ വ്യക്തി പരമായ കാര്യം:)) രചനാ രീതി നന്നായിരുന്നു എന്നാണു എനിക്ക് തോനുന്നത്. ആ രീതി എനിക്കിഷ്ടമായി. ആരുടെ എഴുത്തും ഞാന്‍ വായിക്കാറുള്ളത് ഒരു കേവല വായനക്കാരന്‍ എന്ന നിലയിലാണ്. അപ്പോള്‍ മാത്രമേ അത് ആസ്വദിക്കാനാവൂ.. തീര്‍ച്ചയായും ഈ രചന ഞാനെന്ന വായനക്കാരന് ഇഷ്ടമായി.
    ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു തീരുമാനിച്ച ഒരു വ്യക്തി, നിര്‍ഭയത്തോടെ അതിനെ സമീപിക്കും. അത് പലരും മറന്നു പോകുന്നു. :)
    മരണം എന്റെ ഇഷ്ട വിഷയമല്ല.. അതെന്റെ കൂടെ ഒരു നിഴലായി എപ്പോഴുമുന്ടെങ്കിലും...

    ReplyDelete
  19. Katha nannayittundu....
    Asamsakal..
    Maranathinde
    sugham feel cheyyunnundu..
    Oppam.. Maranathinde nirarthakathayum ?

    ReplyDelete
  20. മരണം അതൊരുയധ്യര്ത്യമാണ് അതിഎ നമുക്ക് അന്ഗീകരിച്ചേപറ്റു വായിച്ചു ഇശ്ട്ടമായി ആശംസകള്‍

    ReplyDelete
  21. അമ്മയുടെ ഉദരത്തില്‍ നിന്നും വെറും കൈയോട് കൂടി വന്ന നാം ഈ ലോകത്ത് നിന്നും പോകുന്നതും അതുപോലെ തന്നായിരിക്കും ആരും തന്നെ കൂട്ടിനുണ്ടായിരിക്കില്ല ...ജീവന്‍ തന്ന ദൈവം തന്നെ അത് തിരിച്ചെടുക്കണം അതല്ലേ നല്ലത് ...മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് വേണം നമ്മള്‍ ഓരോ ദിവസവും തള്ളി നീക്കാന്‍ എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത് .. ആത്മഹത്യ ഒന്നിനും പരിഹാരമല്ല അത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രം എന്ന് ഞാന്‍ മനസ്സിലാക്കുന്നു

    ReplyDelete
  22. ആത്മഹത്യാപരം..

    ReplyDelete
  23. ആദ്യവായനയില്‍ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ദുര്‍ഗ്രാഹ്യത അനുഭവപ്പട്ടെങ്കിലും, ഓരോ പുനര്‍ വായനയിലും വാക്കുകളും പ്രയോഗങ്ങളും കൂടുതല്‍ തെളിമയാര്‍ന്നു പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ രൂപപ്പെടുന്ന അത്ഭുത വിദ്യ ഞാന്‍ ഇവിടെ കണ്ടു. ഇങ്ങിനെ അല്ലാതെ ഈ കഥ എഴുതിയാല്‍ അത് ഒരിക്കലും അത്ഭുതകരമായ ഈ ആസ്വാദനം നല്‍കുമായിരുന്നില്ല. ഒട്ടും പിഴവു പറ്റാതെ അതിസൂക്ഷ്മമായി ഉപയോഗിച്ച ബിംബകല്‍പ്പനകള്‍ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു. നിറമില്ലാത്ത ചോരയും, ചുമപ്പല്ലാത്ത നിറമുള്ള ചോരയും മറ്റും പുരാണേതിഹാസങ്ങളില്‍ വരെ ഉണ്ട്.....- അത്തരം പ്രയോഗങ്ങള്‍ സന്ദര്‍ഭത്തിനു അനുഗുണമായും, കഥാപാത്രത്തിന്റെ മനോവ്യാപാരവിനിമയത്തിന് ആവശ്യമായും തോന്നി.

    ഈ കഥയിലെ എന്നെ ഏറെ ആകര്‍ഷിച്ച ഘടകം A.S. രാമചന്ദ്രന്‍ അവര്‍കളുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തിയതാണ്. എഴുപതുകളിലെ ക്ഷുഭിതയൗവനജ്വലന കലഘട്ടത്തിന്റെ ആദ്യപാദത്തില്‍ ആത്മഹത്യ ചെയ്ത ബന്ധുവും കുടുംബസുഹൃത്തുമായ അദ്ദേഹത്തിന്റെ മരണവുമായി ഈ കഥാചിന്തക്ക് ബന്ധമുണ്ട് എന്ന് അറിയിച്ചത് വായന എളുപ്പമാക്കി. കേട്ടറിവുള്ള ആ സംഭവം പിന്‍തലമുറയിലെ ഇളമുറക്കാരനില്‍ ഉണ്ടാക്കിയ അനുരണനങ്ങളാണ് ഈ സൃഷ്ടിക്കു നിദാനമായത് എന്ന അറിവുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ രചനക്ക് മിഴിവേറുന്നു.

    സന്ദീപ്, ആരും പോവാത്ത വഴിയിലൂടെ സഞ്ചരിക്കുക എന്നത് ഏറെ ദുഷ്കരമാണ്. കാടും പടര്‍പ്പും, മുള്ളുകളും കല്ലുകളും താണ്ടി മുന്നേറുക. സാമ്പ്രദായികമായ എഴുത്തു രീതികള്‍ വിട്ട് പുതിയ പരീക്ഷണങ്ങള്‍ക്കു മുതിരുമ്പോള്‍ സ്നേഹപൂര്‍വ്വമുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികമായും ഉടലെടുക്കും... തന്നോടും തന്റെ എഴുത്തിനോടും പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുന്ന ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, എഴുത്തിനോട് താന്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥയും, സത്യസന്ധതയും കൊണ്ട്, സ്നേഹമുള്ളവര്‍ പറയുന്ന നല്ല വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും.

    പുതു വഴികള്‍ താണ്ടിയുള്ള സര്‍ഗാത്മകമായ എഴുത്ത് ഇനിയും തുടരുക.

    ReplyDelete
  24. വായിച്ചു തള്ളിയ പുസ്തകകൂനയില്‍ നിന്നും ക്ലിയോപാട്രയും ഒഥല്ലോയും ഇറങ്ങി വന്നു. സില്‍വിയാ പ്ലാത്തും വെര്‍ജീനിയ വുള്‍ഫും ഇടപ്പള്ളിയും വന്നു. ആത്മഘാതകരായ അവരൊക്കെയും ചുറ്റും കൂടി നിന്ന് അയാളുടെ ജീവന് വിലപേശാന്‍ തുടങ്ങി. ഒടുവില്‍ തിരുമാനിച്ചുറച്ച മരണം എങ്ങനെ വേണമെന്നു ചിന്തിച്ചു ചിന്തിച്ചു പ്രജ്ഞയറ്റുറങ്ങിയയാള്‍ , ദീര്‍ഘമൗനം പോലെ.
    ------------------

    സന്ദീപ്..നന്നായിരുന്നു.പ്രത്യേകിച്ച് മൃത്യുവിനെ ഉപാസിച്ച് വരിച്ച വെർജീനിയയും,ഇടപ്പള്ളിയും കടന്ന് വന്ന വരികൾ. പക്ഷെ കഥാപാത്രങ്ങളെ കുറിച്ച് പറയാനാഞ്ഞാൽ...അത് ഒരുപാടുണ്ട്..

    ജീവിതത്തിന്റെ ഇടവേളകളിൽ ഇറങ്ങി പോയ ഒരുപാടു പേർ നമ്മുക്കിടയിൽ ഉണ്ട്..ജീവിതം എന്ന വാക്ക് ചിലപ്പോൾ നിരർത്ഥകമാണെന്ന് തോന്നും...മറ്റ് ചിലപ്പോൾ എന്നും അപ്രതീക്ഷിതമായ എന്തൊക്കെയോ കരുതി വെക്കുന്ന ജീവിതം ഏറ്റവും അർത്ഥപൂർണ്ണമാണെന്നും തോന്നും..

    പക്ഷെ അതിനു അർത്ഥം നൽകി ജീവിച്ച് തീർക്കുമ്പോഴാണ്,ജിവിതത്തിനും മരണത്തിനും അതിന്റേതായ പൂർണ്ണത കൈവരികയുള്ളുവെന്ന് തോന്നുന്നു..

    "Life has to be given a meaning because of obvious fact it has no meaning at all"..

    എന്ന് ജീവിതത്തിന്റെ ഉന്മാദമറിഞ്ഞ് കടന്ന് പോയ ഹെൻറിമില്ലർ ..

    ReplyDelete
  25. നന്നായി.
    ഇഷ്ടപ്പെട്ടു.
    നായകന്റെ വിചാര വികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു

    ReplyDelete
  26. ആശംസകള്‍..നന്നായിട്ടുണ്ട്..

    ReplyDelete
  27. @ സീത* ... ഓപ്പോളേ.. ഈ ആദ്യവായനയില്‍ സന്തോഷം.. കഥയായി മാത്രം കാണുക.. അപ്പോള്‍ ശരിയാവും എന്ന് തോന്നുന്നു.. :)

    @ ente lokam.. കഥയെ ആഴത്തില്‍ തൊട്ടറിഞ്ഞതിനു നന്ദി വിന്‍സന്റ് ചേട്ടാ.. ഈ ഫിലോസഫി തന്നെ ഞാനീ കഥയില്‍ സൂചിപ്പിച്ചതും.

    @ പ്രഭന്‍ ക്യഷ്ണന്‍.. നന്ദി പ്രഭന്‍..

    @ ഷബീര്‍ - തിരിച്ചിലാന്‍.. ചില സത്യങ്ങള്‍ നമ്മള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു.. മരണവും അത് തന്നെ.. വായനയ്ക്ക് നന്ദി

    @ Sabu M H.. കൈതപ്രത്തിന്റെയും സാബുവിന്റെയും അഭിപ്രായത്തെ മാനിക്കുന്നു ഞാന്‍.. ഈ കഥയില്‍ അത്ര കടുത്ത വാക്കുകള്‍ ഉണ്ടോ..?? പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുള്ള പദങ്ങള്‍ പലതും ഞാന്‍ നിത്യജീവിതത്തിലെ സംസാരത്തിലും ഉപയോഗിക്കാറുള്ളതാണ്.. ചര്‍വിതചര്‍വണങ്ങളായ വാക്കുകള്‍ക്കു പകരം അധികം ഉപയോഗിക്കാത്ത വാക്കുകള്‍ ഞാന്‍ സംസാരത്തിലും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.. അത് എഴുത്തില്‍ അറിയാതെ വരുന്നതാവും.. അതിനെ അസ്വാഭാവികമായി തോന്നിയെങ്കില്‍ ക്ഷമിക്കുമല്ലോ.. അല്ലാതെ അത്തരം പദങ്ങള്‍ ചേര്‍ത്തു എഴുതിയാല്‍ സാഹിത്യമാവും എന്നുള്ള അബദ്ധധാരണയൊന്നുമില്ല എനിക്ക്.. എന്നാല്‍ ഓരോ അവസ്ഥകളിലും നമ്മില്‍ നിന്നും വരുന്ന ഭാഷാ പ്രകൃതിയ്ക്ക് വ്യത്യാസമുണ്ടാവും.. 'ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം' എന്നതിന് പകരം 'പാമ്പിന്റെ വായിലെ തവള' എന്ന് എഴുത്തച്ഛന്‍ എഴുതിയിരുന്നെങ്കില്‍ എത്ര അരോചകമായേനെ.. സാബുവില്‍ ഒരു ചിരിക്ക് വകയുണ്ടായി ഈ കഥയെങ്കില്‍ അതിലെനിക്ക് സന്തോഷമേയുള്ളൂ.. ആ ഒരു നിമിഷത്തിലെക്കെങ്കിലും സന്തോഷം പകര്‍ന്നു തരാന്‍ എനിക്ക് സാധിച്ചുവല്ലോ.. അഭിപ്രായത്തിന് സ്നേഹം നിറഞ്ഞ നന്ദിയേകുന്നു ഞാന്‍

    @ ചന്തു നായർ.. ചന്തു മാഷേ.. മരണത്തെ ഭയക്കേണ്ടതില്ല.. സ്നേഹിക്കാം നമുക്ക് ജനനത്തെ പോലെ.. ഈ അഭിപ്രായത്തിന് നന്ദി പറയെട്ടെ..

    @ സിവില്‍ എഞ്ചിനീയര്‍ .. ഈ തുറന്ന വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. മരണം വിടാതെ പിന്തുടരുന്ന ഒന്നായതിനാല്‍ ആവും സാഹിത്യലോകത്ത് ഈ വിഷയത്തില്‍ ആവര്‍ത്തനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.. കഴിവതും ഈ കഥ എന്റേതായ ഭാവത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു.. പിന്നെ കടുത്ത പദങ്ങള്‍ ഞാന്‍ ഉണ്ടാക്കിയതല്ല.. അത് താനേ വന്നു ചേരുന്നതാണ്.. ക്ഷമിക്കുക

    @ Arunlal Mathew || ലുട്ടുമോന്‍... എനിക്കും ജീവിതത്തോട് അടങ്ങാത്ത ആസക്തിയാണ് മരണത്തോട് സ്നേഹവും.. :) ഇവിടെ എന്റെ കഥാപാത്രം ആണ് മരണത്തെ ഭ്രാന്തമായി സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കുമല്ലോ..

    @ റ്റോംസ്‌ || thattakam .com said.. നന്ദി...

    @ Jefu Jailaf... ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവര്‍ വെറും സാധാരണക്കാര്‍ അല്ലേ.. ഈ കഥാപാത്രം അങ്ങനെയല്ലലോ.. ജീവിതത്തെ മുഴുവനായി അറിഞ്ഞതിനു ശേഷം ആണ് മരണത്തെ സ്വീകരിക്കുന്നത്.. വായനയ്ക്ക് നന്ദി..

    @ വര്‍ഷിണി* വിനോദിനി.. അത്തരം ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ ആരും ഇഷ്ടപെടുന്നില്ലായിരിക്കും.. വേറിട്ട്‌ ചിന്തിക്കുന്നവര്‍ പലരും ഈ ലോകത്ത് ജീവിച്ചു മറഞ്ഞിരിക്കുന്നു.. അവരില്‍ ഒന്നാണ് ഈ കഥാപാത്രവും..
    ഈ സ്നേഹത്തിനും കരുതലിനും തിരിച്ചു മനസ്സ് നിറയെ സ്നേഹം തരുന്നു വിനു ചേച്ചി.. ഉറങ്ങും മുന്‍പ് പ്രാര്‍ത്ഥിച്ചു കിടന്നോളം :)

    @ സിയാഫ് അബ്ദുള്‍ഖാദര്‍.. yes.. miles to go before i sleep..

    @ ശ്രീക്കുട്ടന്‍.. ചിത്രങ്ങള്‍ വായനയ്ക്ക് തടസ്സമാകുന്നുവോ..?? അടുത്ത പോസ്റ്റ്‌ മുതല്‍ ശ്രദ്ധിക്കാം.. നന്ദി.. പറഞ്ഞു തന്നതിന്..

    ReplyDelete
  28. @ രമേശ്‌ അരൂര്‍.. നന്ദി രമേശേട്ടാ.. ഈ മനസ്സ് തുറന്ന അഭിപ്രായത്തിന്.. ഇതിനെ ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.. എഴുതുന്ന വിഷയവും ഭാഷയും ഒന്നും എന്റെ പിടിയില്‍ നില്‍ക്കുന്നതല്ല.. അത് സംഭവിച്ചു പോവുന്നതാണ്.. കൃത്രിമത്വം അനുഭവപ്പെട്ടുവെങ്കില്‍ അത് യാഥിര്ശ്ചികം മാത്രം.. ആത്മഹത്യചെയ്യാന്‍ ഉറച്ച വ്യക്തിയ്ക്ക് ഉള്‍ഭയമുണ്ടാവും എന്നുള്ള മുന്‍വിധിയോടെ വായിച്ചതിനാലാവണം അങ്ങനെ തോന്നിയതെന്ന് തോന്നുന്നു.. ഉറപ്പിച്ച മരണത്തിലേക്ക് ശാന്തതയോടെ നടന്നു പോകുന്നവര്‍ ഏറെയുണ്ട്.. അത് അവരുടെ മനോധൈര്യം കൊണ്ടാവുമെന്നു എനിക്ക് തോന്നുന്നു.. മരിക്കാനും അല്‍പ്പം ധൈര്യം വേണമെന്നാണ് എന്റെ അഭിപ്രായം.. കഥയില്‍ ഉപയോഗിക്കുന്ന വാഗ്പ്രയോഗങ്ങളെ കേവലാര്‍ത്ഥത്തില്‍ എടുത്തുപോയതിനാലാവണം ഇവിടെ ഒരു ആശയക്കുഴപ്പത്തിനിടയായതെന്നു തോന്നുന്നു.. പ്രദീപ്‌ മാഷ്‌ അതിനെ വിശദമാക്കിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ കമന്റില്‍.. ആയതിനാല്‍ ആവര്‍ത്തിക്കുന്നില്ല.. കഥയുടെ സന്ദര്‍ഭത്തിനു അനുയോജ്യമായ വാക്കിന്റെ അവസ്ഥകളെയാണ് ഈ കഥയില്‍ ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.. മറിച്ചൊരു അഭിപ്രായത്തെ ഞാന്‍ തള്ളിക്കളയുന്നുമില്ല.. ഞെക്കിപ്പഴുപ്പിച്ചു എഴുതി നിറയ്ക്കണമെന്നു എനിക്കില്ല.. പാകമായി വരുന്നവ തന്നെ ഈ വാക്കുകള്‍.. 10 വര്‍ഷത്തിലുമാധികമായി ഈ കഥാപാത്രം എന്റെ മനസ്സില്‍ കിടക്കുന്നു.. എഴുത്തും ഗൗരവമായ വായനയും തുടങ്ങും മുന്നേ കൂടെ കൂടിയ കഥാപാത്രമാണിത്.. നിദ്രാവിഹീനമായ ഒരു രാത്രിയില്‍ ഈ കഥാപാത്രം എന്നെ കൈപിടിച്ചെഴുതിച്ചതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. നന്ദി..

    @ മുല്ല.. ചേച്ചി മുന്‍പും വന്നിട്ടുണ്ട് ഇവിടെ.. അഭിപ്രായവും പറഞ്ഞിട്ടുണ്ട്.. കുറെ നാള്‍ക്കു ശേഷം വീണ്ടുമിവിടെ കണ്ടതില്‍ സന്തോഷം.. വീണ്ടും വരുമല്ലോ..

    @ ഒരു പാവം പൂവ്.. ലാളിത്യമുള്ള ഭാഷ വരുത്താന്‍ ശ്രമിക്കാം.. പ്രസാദാത്മകമായ വിഷയങ്ങള്‍ എഴുത്തില്‍ വരുമായിരിക്കും.. കടന്നു പോകുന്ന ജീവിതാവസ്ഥകള്‍ ആവാം ഈ കഥ എഴുതാന്‍ പ്രേരകമായത്.. വസന്തങ്ങള്‍ ജീവിതത്തില്‍ വരാതിരിക്കില്ല.. പ്രതീക്ഷ എഴുത്തിലും വരുമെന്ന് തന്നെ കരുതുന്നു.. നന്ദി സേതുവേച്ചി.. ഈ സ്നേഹത്തിന്

    @ ആസാദ്‌... ഇതിനെ കഥയായി കണ്ടതിനു അങ്ങെനെ വായിച്ചതിനു ആദ്യമേ നന്ദി പറയട്ടെ.. മരണം ഉറപ്പിച്ച ഈ കഥാപാത്രം തികഞ്ഞ ശാന്തചിത്തനായിരുന്നു.. അതൊരു സൈക്കോളജിക്കല്‍ സത്യമാണ്..

    @ SREEJITH MOOTHEDATH.. നന്ദി.. മരണം ഇനിയും അറിയപ്പെടാതെ തുടരുകയല്ലേ.. അറിയുമ്പോഴോ അതെഴുതാന്‍ നമ്മള്‍ ഇല്ലാതെ പോവും.

    @ ഇടശ്ശേരിക്കാരന്(വെടിവട്ടം).. നന്ദി ഈ അഭിപ്രായത്തിനും വായനയ്ക്കും.. വീണ്ടും വരുമല്ലോ..

    @ kochumol(കുങ്കുമം).. മരണമെന്ന സത്യത്തെ അംഗീകരിക്കുന്നതിലൂടെ ജീവിതകാലത്തില്‍ മനുഷ്യന്‍ നടത്തുന്ന കുത്സിതപ്രവര്‍ത്തികള്‍ അര്‍ത്ഥശൂന്യമാണ് എന്ന് മനസ്സിലാവും.. പിന്നെ ആത്മഹത്യയെ കുറിച്ച്..
    ആത്മഹത്യ രസകരമായ ഒരു സംഭവം തന്നെ..
    അത് ധീരന്മാര്ക്കു ള്ളതാണ് എന്ന് ആത്മഹത്യാപക്ഷക്കാര്‍ പറയും...
    അത് ഭീരുക്കള്ക്ക് ഉള്ളതാണെന്നു ജീവിതാസക്തിയുള്ളവര്‍ പറയും..
    ചിലപ്പോഴത് സ്വതന്ത്രത്തിലേക്കൊരു കൂപ്പുകുത്തല്‍ ആവുന്നു...
    മരണാനന്തരമെന്ത് എന്നറിയാത്തിടത്തോളം
    മരണത്തെ കൗതുകപൂര്ണ്ണമായ
    ജിജ്ഞാസയോടെ ഞാന്‍ കാണുകയാണ്..
    നന്ദി ഈ വിശദമായ വായനയ്ക്ക്..

    @ ajith.. അജിത്തേട്ടാ.. നന്ദി.. ഈ വരവിനും വായനയ്ക്കും..

    @ Pradeep Kumar.. മാഷേ.. കഥയുടെ ഈ സസൂക്ഷ്മവിലയിരുത്തലുകള്‍ക്ക് നന്ദി.. ഈ സ്നേഹം തുടരുമല്ലോ.. സന്തോഷം.. ഞാന്‍ പറയാനുള്ള പലതും മാഷ്‌ മറുപടിയായി നല്‍കി കഴിഞ്ഞുവല്ലോ.. :) ഇനി ഞാന്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കണമെന്നില്ല ല്ലോ..

    @ അപരിചിതന്‍.. രാകേഷ്‌.. ജീവിതവും മരണവും ഒരുപോലെ അര്‍ത്ഥപൂര്‍ണമാണ് എന്ന ഈ അഭിപ്രായത്തിനു അടിവരയിടുന്നു ഞാനും.. വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

    @ പരപ്പനാടന്‍... ഈ വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം രേഖപ്പെടുത്തുന്നു..

    ReplyDelete
  29. ഡാ ഒരുപാട് ഇഷ്ടമായി കഥ, കഥയുടെ തീം ആത്മഹത്യയും അതിനു മുൻപുള്ള ചില നിമിഷങ്ങളുമാണെങ്കിലും,നീ ഈ കഥയിൽ ഉപയോഗിച്ച വാക്കുകളും വാചകങ്ങളും ആണ് എന്നെ അതിയായി ആകർഷിച്ചത്, ആ അവസാന ഖണ്ഢിക ഒരുപാട് ഇഷ്ടമായി.. സൂപ്പർ....

    #ലേബൽ: നീയെന്റെ സ്വകാര്യ അഹങ്കാരമായി മാറിക്കൊണ്ടിരിക്കുന്നു കൂട്ടുകാരാ, സൂക്ഷിക്കുക!!! ഹ ഹ

    ReplyDelete
  30. ആത്മഹത്യയെ ..ആ കണ്ണട കൊണ്ട് നോക്കി കണ്ടത് ഇഷ്ടമായി ...അത് വിശദീകരിച്ചത് അതിനേക്കാള്‍ ഇഷ്ടമായി ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .....

    ReplyDelete
  31. കഥ വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം. ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്നൊക്കെ പറയാം. ഉത്തരാധുനികതയായാലും സാധാരണമായാലും കഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നില്ലെങ്കില്‍ വായിക്കാന്‍ സുഖമുണ്ടാവില്ല.

    ReplyDelete
  32. നല്ല പ്രയോഗങ്ങള്‍. !
    വായിച്ചു വന്നപ്പോള്‍ പലപ്പോഴും ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു.... ഒടുവില്‍ നിരാശനായി ..:)
    ചിലത് പറയാന്‍ ശ്രമിച്ചപ്പോള്‍ അത് അറിയാന്‍ ശ്രമിച്ചതില്‍ അപൂര്‍ണതയുന്ടെന്നു തോന്നി.

    ReplyDelete
  33. കഥ വായിച്ചു ആതംഹത്യക്ക് മുന്‍പുള്ള ഒരാളുടെ ഒരു ദിവസം , നന്നായി എഴുതി , പിന്നെ എനിക്ക് ഈ മരണത്തെ പറ്റി ചിന്തിക്കാനെ ഇഷ്ടമല്ല , ജീവന്‍ തന്ന സര്‍വേശ്വരന്‍ എന്ന് ഈ ജീവന്‍ തിരിച്ചെടുക്കണം എന്നും തീരുമാനിച്ചിരിക്കും , നമ്മള്‍ ചുമ്മാ എന്തിന് അതും ഓര്‍ത്ത് ഇരിക്കണം , ആ ദിവസം നേരത്തെ ആക്കാനോ , അല്പം വൈകിപ്പിക്കാനോ നമ്മള്‍ക്ക് കഴിയില്ല താനും , സര്‍വം സര്‍വേശ്വരനില്‍ അര്‍പിതം

    ReplyDelete
  34. ആത്മഹത്യയെ പറ്റി ചിന്തിക്കുന്നത് പോലും അരോചകമായി കരുതുന്നു, എങ്കിലും ഏതു നിമിഷവും മരണത്തെ പറ്റി ഓര്‍ക്കുന്നത് നല്ലത്.

    ReplyDelete
  35. നന്നായി എഴുതി

    ReplyDelete
  36. അസ്വസ്ഥത ജനിപ്പിക്കുന്നു... നന്നായി

    ReplyDelete
  37. കഥയിൽ പറ്യും പോലെ ചിന്തിക്കാനാവുന്നത് തന്നെ എന്നെ സംബണ്ഡിച്ചിടത്തോളം ധാരാളം. ചിന്തിക്കാനാവാത്ത ജന്മമായിരുന്നെങ്കിൽ ? നമുക്ക് ചിന്തിക്കാം ചിന്തകൾ കൊണ്ട് ലോകത്തെ സമ്പന്നമാക്കാം. ജീവിക്കാൻ കൊതിയുള്ളവർക്ക് ജീവിക്കാം മരിക്കാൻ കൊതിയുള്ളവർക്ക് അങ്ങനെയുമാവാം. എങ്കിലും, ഒരു നിമിഷം ചിന്തിക്കു... എന്ത് ചെയ്യും മുമ്പ്. ചിന്തകൾ ശൂന്യമായ ലോകത്തെ കുറിച്ചും ചിന്തിക്കു....

    ReplyDelete
  38. പ്രിയപ്പെട്ട സന്ദീപ്‌,
    ജീവിക്കാനാണ് വിഷമം. ജീവിതം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ജനം പഠിക്കട്ടെ! നിരാശയില്‍ മുക്കികൊല്ലാതെ,ഒരു വെളിച്ചം കണ്ടെത്തുക.
    ലളിതമായ ഭാഷ ഉപയോഗിക്കുക.വായന എളുപ്പമാകും!
    ഈ ജിവിതം എത്ര മനോഹരം! ജീവിക്കാന്‍ ഒരു പ്രചോദനമാവുക!
    ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  39. എനിക്ക് ഇഷ്ടപ്പെട്ടൂ ...ആശംസകള്‍..!!!!

    ReplyDelete
  40. കഥ വായിച്ചു. ആസ്വാദനവും. ഒരു കഥ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ കഥാകാരനുള്ള അംഗീകാരമാണ് എന്നാണു എന്‍റെ പക്ഷം.

    സന്ദീപ്, കഥയ്ക്ക് സാധാരണ വ്യത്യസ്തത പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഇവിടെ ആത്മഹത്യ എന്ന പ്രമേയം പുതുമയുള്ളതല്ല. പലരും പറഞ്ഞിട്ടുള്ളതാണ്. അതറിയാവുന്നത് കൊണ്ടാവാം സന്ദീപ് ഈ കഥ പറയാന്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയത്. അതു വിജയം കണ്ടു എന്നിടത്താണ് കഥാകാരന്റെ മിടുക്ക്.

    നമ്മള്‍ പറയാന്‍ പോകുന്ന കഥയ്ക്ക് ഒരു ട്വിസ്റ്റ് നല്‍കാനാവില്ല എന്ന മുന്നറിവു എഴുത്തുകാരനെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്. അത്തരം കഥകള്‍ ഗര്‍ഭാവസ്തയില്‍ അലസിപ്പോവാറാന് പതിവ്.

    ഇവിടെ, ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി പുറപ്പെടുകയും ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഒരാളുടെ കഥ നേരെ പറയുമ്പോള്‍ അതൊരു പത്ര വാര്ത്ത പോലെയേ വായനക്കാരന് തോന്നൂ. എന്നാല്‍ ഈ കഥ കഥയായി ആസ്വദിക്കാന്‍ കഴിഞ്ഞത് കഥാകാരന്റെ തന്ത്രപരമായ ആഖ്യാന പാടവത്തെ തെളിയിക്കുന്നു. അതിനു വേണ്ടി കഥയില്‍ കൊണ്ട് വന്ന സംഗതികളില്‍ കൃത്രിമത്വം ഉള്ളതായി വായനയുടെ ഒരു ഘട്ടത്തിലും എനിക്ക് തോന്നിയില്ല.

    കട്ടിയുള്ള വാക്ക്കുകള്‍ ഉപയോഗിച്ചാല്‍ സാഹിത്യമാവില്ല. ഉപയോഗിച്ചില്ലെങ്കിലും സാഹിത്യം ആകണം എന്നില്ല. യുക്തിസഹമായ പദ വിന്യാസത്തിലൂടെ വരികളുടെ സൌന്ദര്യം കൂട്ടി വായനയുടെ ഒഴുക്ക് സൃഷ്ടിക്കുമ്പോള്‍ മാത്രമേ വായന അനായാസവും ആസ്വാദ്യകരവുമാവൂ. അത്തരം എഴുത്തുകളില്‍ എത്ര കട്ടിയുള്ള വാക്കുകള്‍ ഉപയോഗിച്ചാലും അതു ദുര്‍ഗ്രാഹ്യമായി അനുഭവപ്പെടില്ല,

    മാത്രവുമല്ല വരികള്‍ക്കിടയില്‍ അസാധാരണ പദങ്ങള്‍ സാന്ദര്‍ഭികമായി ഉപയോഗിച്ച് വായനയുടെ വ്യാപ്ത്തി കൂട്ടുക എന്നത് എഴുത്തുകാരന്റെ ധര്‍മ്മമായി എനിക്ക് തോന്നുന്നു. കാരണം എഴുത്തിലൂടെ പകരുകയും വായനയിലൂടെ നേടുകകയുമാണല്ലോ ഈ വിനിമയത്തിന്റെ ഉദ്ദേശം.

    എഴുത്തിന്റെ വഴിയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സന്ദീപിനു കഴിയട്ടെ. ഭാവുകങ്ങള്‍.
    -----------------------

    ReplyDelete
  41. കൊള്ളാം
    എങ്കിലും ഈ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കാതെ ലളിതമായി പറഞ്ഞിരുന്നെങ്കിൽ ഇതിലും ഫീൽ ചെയ്തേനെ എന്നാണ് എനിക്കു തോന്നുന്നത്. പിന്നെ ഇതും ഒരു ശൈലിയായി കരുതിയാണ് വായിച്ചത്. നന്നായിരിക്കുന്നു.

    ആശംസകൾ...

    ReplyDelete
  42. >>ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു.<< ഇങ്ങനെ ആലോചിക്കുമ്പോള്‍ കൊള്ളാമല്ലോ.. മരണത്തെ പേടി തോന്നില്ലാല്ലേ !

    ReplyDelete
  43. പൊതുവേ മരണത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കാറില്ല. ഇത് വായിച്ചപ്പോള്‍ ഇഷ്ടമായി..കാണാത്ത കാഴ്ചകള്‍ തേടി ഉള്ള യാത്ര അല്ലേ മരണം..ഭാവുകങ്ങള്‍

    ReplyDelete
  44. Lokathile ettavum valiaya oru thanutha sathyamaanu 'maranam' enkilum maranathekkurichulla chinthakal negative energy aanu undaakkuka. Ee post alpam aswasthatha undaakki ennullathu sariyaanu. Aa aswasthatha ee postinu aavashyamaanu ennu njan vishwasikkunnu...

    Samarppanam nannayi :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  45. നായകന്റെ ജീവിതത്തോടും, മരണത്തോടുമുള്ള കാഴ്ചപ്പാട് വർണ്ണിയ്ക്കുകയായിരുന്ന് ലക്ഷ്യമെങ്കിൽ, അതിൽ സന്ദീപ് വിജയിച്ചു എന്ന് പറയാം. സസ്പെൻസ് ഇല്ലാത്തത് ഒരു പോരായ്മ ആയി പറയാമൊ?..

    "അകലെ നങ്കൂരമിട്ട കപ്പല്‍ ചരക്കുകയറ്റുന്നതിനൊപ്പം ജലനിരപ്പില്‍ നിന്നും താണു കൊണ്ടിരുന്നു. അതിനുമപ്പുറം, പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരിലേക്ക് സൂര്യനും മുങ്ങികൊണ്ടിരുന്നു"


    ഇത് ശരിയോ? നങ്കൂരമിട്ട് കിടക്കുന്നിടത്താണോ കപ്പലുകളിൽ ചരക്കു കയറ്റുന്നത്?

    ReplyDelete
  46. വേറിട്ട രചന സന്ദീപ്‌...
    കട്ടിയുള്ള ഭാഷ എന്നുള്ള വിമര്‍ശനം ഉണ്ടായിരിക്കാം.. പക്ഷെ ബ്ലോഗുകളില്‍ ഇത്തരം ഭാഷ അപൂര്വമാനെന്നെ എനിക്ക് അവരോടു പറയാനുള്ളൂ

    ReplyDelete
  47. @ റോസാപൂക്കള്‍ .... നന്ദി ചേച്ചി.. വീണ്ടും വരുമല്ലോ..

    @ കണ്ണന്‍ | Kannan.. കണ്ണാ.. ഇതൊരു ഭയങ്കര ഫീഷണി ആണല്ലോ.. ഹ ഹ ഹ..

    @ ഒരു കുഞ്ഞുമയില്‍പീലി... അതെ.. ആത്മഹത്യ എന്റെ പുകകണ്ണട കാഴ്ചയിലൂടെ.. :) നന്ദി സുഹൃത്തെ..

    @ Shukoor.. സന്തോഷം.. വീണ്ടും വരുമല്ലോ..

    @ സ്വന്തം സുഹൃത്ത്.. ജിമ്മി.. വായനക്കാര്‍ പ്രതീക്ഷകളെ മാറ്റി മറിക്കുന്നതാവണ്ടേ എഴുത്ത്.. അയാള്‍ ആത്മഹത്യയില്‍ നിന്നും പിന്മാറി ജീവിതത്തിലേക്ക് വരികയാണെങ്കില്‍ പിന്നെ മറ്റു ആത്മഹത്യ കഥകളില്‍ നിന്നും എന്ത് മേന്മയാവും ഇതിനുണ്ടാവുക.. ഒരു മരണത്തെ പച്ചയായി അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ്.. ഇതിനു ഇങ്ങനെയൊരു ക്ലൈമാക്സ്‌ അല്ലാതെ മറ്റൊന്നില്ല. നന്ദി വിശദമായ വായനയ്ക്ക്.

    @ ജിത്തു... നാറാണത്തുഭ്രാന്തന്റെ ഒരു കഥയില്‍ ചുടലഭദ്രകാളിയോടു പുള്ളി ചോദിക്കുന്നുണ്ട്.. എന്റെ മരണം ഒരു ദിവസം മുന്‍പോ ഒരു ദിവസം പിന്‍പോ ആക്കി തരാമോ എന്ന്.. ദേവിയ്ക്ക് പോലും അതിനു കഴിയില്ലെന്ന് കൈമലര്‍ത്തി.. ഒരു കാര്യം സത്യമാണ്.. നമ്മള്‍ ആത്മഹത്യയിലൂടെ മരണം വരിക്കുന്നതും ദൈവഹിതത്തോടെയാണ്.. അദ്ദേഹമറിയാതെ ഒന്നും നടക്കുന്നില്ല.. ഒന്നും.. വന്നതിനു വായിച്ചതിനും നന്ദി..

    @ Vp Ahmed... ഓരോ നിമിഷവും മരണമെന്ന സത്യത്തെ മുന്നില്‍ കാണുന്നുവെങ്കില്‍ മനുഷ്യന്‍ എളിമയുള്ളവനും കര്‍മ്മോത്സുകനുമായിരിക്കും എന്ന് ഈയിടെ മരിച്ച steve jobsന്റെ ജീവിതം സാക്ഷ്യമാണ്.. നന്ദി..

    @ keraladasanunni.. വരവിനും വായനയ്ക്കും സന്തോഷം..

    @ ...sijEEsh..... ചങ്ങായി.. എന്നിലെ അസ്വസ്ഥതകള്‍ എല്ലാവരിലേക്കും പകരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.. എങ്കിലും അറിയാതെ പുറത്തെത്തുന്നതാണ്.. :) കഥ ഇഷ്ടമായി എന്ന് കരുതുന്നു..

    @ sm sadique.. സിദ്ധീക്കാ.. ചിന്തിക്കാത്ത ഒരു ലോകത്തിന്റെ പോക്ക് കണ്ടു മനസ്സ് പതറാറുണ്ട് പലപ്പോഴും.. എന്ത് ചെയ്യാന്‍.. നല്ല ചിന്തകള്‍ പകരാനാവുമോ എന്ന് ശ്രമിച്ചു വരുന്നു എഴുത്തിലൂടെ.. നെഗറ്റീവ് കഥയിലും ഒരു പോസിറ്റീവ് കരുതി വെച്ചിരുന്നു.. അത് ചിലരെങ്കിലും കണ്ടെത്തി എന്നത് സന്തോഷം തരുന്നു..

    @ anupama... എന്നും നല്ലത് പറഞ്ഞു തന്നു ഒരു വെളിച്ചമായി കൂടെയുണ്ടാവുമല്ലോ കൂട്ടുക്കാരി.. നന്ദി..

    @ praveen mash (abiprayam.com).. മാഷേ.. ഈ സ്നേഹം എന്നും ഉണ്ടാവുമല്ലോ.. വീണ്ടും വരുമല്ലോ..

    @ ജയിംസ് സണ്ണി പാറ്റൂര്‍ ... നന്ദി സുഹൃത്തെ..

    @ Akbar.. അക്ബറിക്കാ.. വിശദമായ വായനയ്ക്കും വിലയിരുത്തലുകള്‍ക്കും നന്ദി പറയട്ടെ.. ഈ വാക്കുകള്‍ ഇനിയും എഴുതാന്‍ ശക്തി പകരുന്നു എനിക്ക്..
    "എഴുത്തിലൂടെ പകരുകയും വായനയിലൂടെ നേടുകകയുമാണല്ലോ ഈ വിനിമയത്തിന്റെ ഉദ്ദേശം. " - വളരെ അര്‍ത്ഥവത്തായ വരികള്‍ ആണിത്.. എന്റെ ഓരോ വായനകളും എനിക്ക് ഓരോ പാഠങ്ങള്‍ ആണ്.. സന്തോഷം.. ഈ അഭിപ്രായത്തിന്..

    @ വീ കെ.. ശൈലിയായി കണ്ടതില്‍ സന്തോഷം.. സ്വന്തമായ എഴുത്ത് ശൈലി ഉണ്ടാക്കിയെടുക്കുക എന്നത് ഒരു തുടക്കക്കാരനെന്ന നിലയില്‍ ഏറെ ശ്രമാകരമാണെന്നു ഞാന്‍ അറിയുന്നു.. നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും..

    @ Lipi Ranju.. മരണത്തെ പേടിക്കേണ്ടതില്ല ലിപി ചേച്ചി.. വളരെ സന്തോഷം ഈ വായനയ്ക്ക്..

    @ Suma Rajeev.. നന്ദി ഈ വാക്കുകള്‍ക്ക്.. മരണത്തിലും വ്യത്യസ്തനാവുക എന്നതും ചിലര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ്.. ഈ കഥാപാത്രം ജീവിതം കൊണ്ട് തന്നെ വ്യത്യസ്തനായിരുന്നു.. അതൊക്കെ ഈ കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇതൊരു നോവല്‍ ആയി മാറിയേനെ.. :)

    @ Jenith Kachappilly.. നന്ദി ജനിത്..

    @ Biju Davis.. എന്റെ പരിസരനിരീക്ഷണത്തില്‍ നിന്നുമാണ് ഞാനിത് എഴുതിയത്.. ഈ ചോദ്യം വന്നപ്പോള്‍ എനിക്കും സംശമായി കപ്പലില്‍ ജോലി ചെയ്യുന്ന ഒരു ചങ്ങായിയോട് ചോദിച്ചു ഇത് ഉറപ്പു വരുത്തി.. വലിയ കപ്പലുകള്‍ containerഉകള്‍ കയറ്റുന്ന സമയത്ത് നീങ്ങിപ്പോവാതിരിക്കാന്‍ നങ്കൂരമിടുക പതിവാണ്.. എന്നാല്‍ ചെറിയ തരം ടാങ്കര്‍ വെസ്സലുകള്‍ (ഇന്ധനവും മറ്റും കയറ്റുന്നവ) നങ്കൂരമിടാതെ rope ഉപയോഗിച്ച് കേട്ടിയിടുകയാവും ചെയ്യുക. കഥയില്‍ പ്രദിപാതിച്ചത് വലിയ കപ്പല്‍ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ... :)

    @ Ismail Chemmad.. നന്ദി സുഹൃത്തെ.. ഈ വലിയ അഭിപ്രായത്തിന്..

    ReplyDelete
  48. "ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം. അതിനു വേണ്ടിയെന്തിനു വര്‍ഷങ്ങള്‍ പലതും പാഴാക്കുന്നു. അനിവാര്യമായ മരണത്തെ നേരത്തെ അംഗീകരിക്കുക വഴി, ഈ ലോകജീവിതനിസ്സാരതകളെ തിരസ്ക്കാരിക്കാനാവുമല്ലോ. ഇതൊന്നുമറിയാതെ ജനങ്ങളത്രയും മലമുകളിലേക്ക് കല്ലുരുട്ടി കൊണ്ടിരിക്കയാണ്. ചിലര്‍ പാതിയില്‍ കൊഴിയുന്നു. മറ്റു ചിലര്‍ മുകളറ്റമെത്തുമ്പോള്‍ ആ പ്രയത്നങ്ങളെയെല്ലാം നിമിഷാര്‍ദ്ധത്തിന്റെ ക്ഷണികതയില്‍ താഴേക്കു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്നു."

    കഴിഞ്ഞ ആഴ്ച്ച ഒരുപാട് തവണ ഈ ചിന്ത എന്റെ മനസില്‍ വന്നിരുന്നു . ഒടുവില്‍ ജീവിതത്തിന്റെ അര്‍ഥം എന്തെന്നു കണ്ടെത്താവനാവതെ ...... പ്രസ്തുത ജോലി നിര്‍ത്തി പിന്‍വാങ്ങി എന്നതാണു സത്യം . എനിക്ക് ഈ കഥയില്‍ നിന്നും ഒരു പക്ഷെ മറ്റൊരു കഥ കിട്ടാന്‍ സാധ്യധയുണ്ട് എന്തായാലും നല്ലൊരു വായനാനുഭവം നല്‍കിയതിനു നന്ദി

    ReplyDelete
  49. നന്നായിട്ടുണ്ട് സന്ദീപ്‌. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ- ചിന്തിക്കുന്ന മനുഷ്യരിലെന്നും ഉണ്ട്. ഭാഷയില്‍ അവഗാഹമുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. തുടരുക...ആശംസകള്‍.

    ReplyDelete
  50. വായിച്ചു , സന്തോഷം ഉണ്ട്
    പക്ഷെ ആഗ്രഹിച്ചു പോയി , അയാള്‍ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയെങ്കില്‍ എന്ന്

    ReplyDelete
  51. @ ഡി.പി.കെ... നിരാശയില്‍ നിന്നും ഉടലെടുക്കുന്ന മരണചിന്ത അത്ര നല്ലതെന്നു ഞാന്‍ പറയുന്നില്ല... ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമുള്ള വിശാലവും ഉയര്‍ന്ന ചിന്തകളും സര്‍ഗ്ഗാത്മകഭാവനകള്‍ക്ക് എന്നും പ്രേരകങ്ങള്‍ ആവാറുണ്ട് ആ വാസന ഉള്ളിലുള്ളവര്‍ക്ക്.. ദീപക്‌ ആ കഥ എഴുതി പൂരത്തിയാക്കൂ.. എല്ലാ ഭാവങ്ങളോടും കൂടി മനസ്സില്‍ തിളച്ചു മറിഞ്ഞ വികാരങ്ങളെ വാക്കുകളാക്കൂ... ബ്ലോഗില്‍ പോസ്റ്റ്‌ ചെയുമ്പോ അറിയിക്കുമല്ലോ..

    @ നമോവാകം... ഡയ്സി ചേച്ചി... വളരെ സന്തോഷം... കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ ...

    @ Vishnu... അങ്ങനെയൊരു തിരിച്ചു വരവ് കഥകളിലും സിനിമയിലും നമ്മള്‍ ഏറെ കണ്ടതാണല്ലോ..
    ഇത് ഒരാളുടെ സത്യമായ ജീവിതം കഥയുടെ രൂപത്തില്‍ അല്‍പ്പം ഭാവന ചേര്‍ത്തു പകര്‍ത്തിയതാണ്..
    അതിന്റെ അവസാനം മറ്റൊന്നായിരിക്കില്ല.. മരണം തന്നെ...
    വായനയ്ക്ക് നന്ദി..
    ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം..

    ReplyDelete
  52. സന്ദീപ്
    നന്നായി. കുറച്ച് കൂടി നന്നാക്കാമായിരുന്നെന്നു തോന്നി. ഇത്തരം പ്രമേയങ്ങള്‍ക്ക് ഉറപ്പുള്ള ഗദ്യം വേണമെന്നാണ്‌ എന്റെ പക്ഷം.
    ചിലപ്പോഴെങ്കിലും പദ്യച്ഛായ വരുന്ന വാക്യങ്ങള്‍ ഉദ്ദേശിച്ച തീവ്രതയില്‍ നിന്നും നമ്മെ നീക്കി നിര്‍ത്തും.

    മദ്ധലന മറിയം എന്നത് തിരുത്തുമല്ലോ.

    ReplyDelete
  53. ഇല്ലായ്മയില്‍ നിന്ന് വളര്‍ന്നു ഇല്ലായ്മയില്‍ അവസാനിക്കുന്ന ഒരു വലിയ തമാശ.ആധുനികതയുടെ തല പുകച്ച അസ്ത്വിത്ത ചിന്തകള്‍ .
    ഞാന്‍ എഴുത്ത് കാരന്റെ കാഴ്ചയെ അനുമോദിക്കുന്നു.

    ReplyDelete
  54. പ്രിയ സുഹൃത്തേ ....

    ജീവിതത്തിനു ഒരായിരം അര്‍ഥങ്ങള്‍ .... അതില്‍ നാമറിയാത്ത ഒത്തിരി കാഴ്ചകള്‍ ... ഇഷ്ട്ടമായി ... വീണ്ടും വരാം... സസ്നേഹം ...

    ReplyDelete
  55. മലമുകളിലേക്ക് കല്ലുരുട്ടി കയ്യും കാലും തളരുമ്പോള്‍ ഞാനും ചിന്തിചിടുണ്ട് , ഒക്കെയും ഉപേക്ഷിച്ചു പോയാലോ എന്ന്... പക്ഷെ, ഈ ഭൂമിയില്‍ കുറേക്കാലം കൂടി പിടിച്ചുനില്‍ക്കു എന്ന് എന്നെ സ്നേഹപൂര്‍വ്വം ശാസിക്കാന്‍ നീ അടക്കം നല്ല സുഹൃത്തുക്കള്‍ ഉള്ളപ്പോള്‍ അതിനെനിക്കു കഴിയില്ലല്ലോ.. കഥ വളരെ ഇഷ്ടമായി...

    ReplyDelete
  56. “....ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു. "

    ഇത്തരത്തിലുള്ള ചില വാചകങ്ങള്‍ വായന സുഖം തരുന്നുണ്ട്... സമര്പനവും നന്നായി...

    എല്ലാവരെയും പോലെ ആത്മഹത്യ പാപമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം... എങ്കിലും ചിലപ്പോള്‍ ഒക്കെ മനസ്സില്‍ തോന്നാറുണ്ട്... ജീവിതത്തിനു എന്താണ് അര്‍ത്ഥമുല്ലതെന്നു....?

    ചിലര്‍ പറയുന്നത് പോലെ... ജീവിതത്തിനു സ്വയം ഒരു അര്‍ത്ഥമില്ല.. ചിലതൊക്കെ ജീവിതത്തോട് ചെരുംപഴാനു അര്‍ത്ഥമുണ്ടാകുന്നതെന്ന്... അതും വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...

    കുറെ ഭ്രാന്തന്‍ ചിന്തകള്‍ എന്നെയും വേട്ടയാടാരുണ്ട്.. ഒഴിവാക്കാന്‍ നോക്കിയാല്‍ പിറകെ വന്നു പിടി കൂടുന്ന ചിന്തകള്‍...
    എങ്കിലും ആത്മഹത്യയോടു യോജിപ്പില്ല....

    എഴുതിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  57. വായിച്ചു കഴിഞ്ഞപ്പോ എന്തോ പോലെ ...എനിക്ക് പേടിയാ മരണത്തെ ....ചാച്ചു ഇടയ്ക്കു എഴുതും മരണ കവിത ഞാനത് കീറി കലയും

    ReplyDelete
  58. എല്ലാവിധ ആശംസകളും ..

    ReplyDelete
  59. aashamsakal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

    ReplyDelete
  60. ആശംസകള്‍..

    http://ienjoylifeingod.blogspot.com/നോക്കുമല്ലോ

    ReplyDelete
  61. കൊള്ളാമല്ലോ... ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്‍ ജീവിതത്തിന്‌റെ രസങ്ങളെല്ലാം അവസാനമായി നുകര്‍ന്ന് കൊണ്‌ടാണല്ലോ മരണത്തെ പുല്‍കുന്നത്‌. മോഹങ്ങളും ദാഹങ്ങളും ബാക്കി വെച്ചാണെങ്കില്‍ എന്തിനാണയാള്‍ ജീവിതം അവസാനിപ്പിക്കുന്നത്‌. തന്‍മയത്തത്തോടെ എഴുതി.. അഭിനന്ദനങ്ങള്‍ ആശംസകള്‍ !

    ReplyDelete
  62. >>ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം<<

    ഈ വരികളാണ് ഈ കഥയിലെ ഏറ്റവും സുന്ദരമായ വരികള്‍ എന്ന് തോന്നുന്നു..

    കഥ വളരെ നന്നായിട്ടുണ്ട് സുഹൃത്തേ..
    എല്ലാ ആശംസകളും..

    ReplyDelete
  63. നന്നായിരിക്കുന്നു. ഗംഭീരം.

    വായിക്കാൻ വൈകിയതിൽ വിഷമം തോന്നുന്നു.
    പുതിയ പോസ്റ്റുകൾ അറീയിക്കണം

    ReplyDelete
  64. "അര്‍ത്ഥശൂന്യമായൊരു ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അര്‍ത്ഥഭേദങ്ങളും തിരഞ്ഞെന്തിനലയണം നാം വൃഥാ. മധുരതരമായ ഒരു വാക്യത്തെ അര്‍ദ്ധോക്തിയില്‍ ചൊല്ലിവെയ്ക്കുന്നതത്രേ കാവ്യഭംഗി."

    മരണത്തിന്റെ നിഗൂഡ സൌന്ദര്യത്തെ ആവാഹിച്ച കഥ .ഭാഷ എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു .ശക്തവും തീവ്രവുമായ ഭാഷ . ജീവിതത്തിന്റെ ക്ഷണ ഭംഗുരതയെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി .പറയാന്‍ വാക്കുകളും ,എഴുതാന്‍ അക്ഷരങ്ങളും ,അണിയാന്‍ വേഷങ്ങളും ബാക്കി വച്ച് അരങ്ങൊഴിഞ്ഞു പോകുന്നവര്‍ മരണമെന്ന തണുത്ത സ്വപ്നത്തിന്റെ വശ്യതയെ പിന്തുടരുന്നു പോയവര്‍ മാത്രം ...ആത്മാവില്‍ തീപിടിപ്പിക്കുന്ന ചിന്തകളായ് അവരൊക്കെ തൂലികയിലൂടെ പുനര്‍ജ്ജനിക്കട്ടെ..ആശംസകള്‍ .

    ReplyDelete
  65. നല്ല ഭാവന...ആശംസകള്‍ ...

    ReplyDelete
  66. എന്റെ ഗുരുസ്ഥാനീയനായി ഞാന്‍ കരുതുന്ന അദ്ദേഹമെന്നെ കൈപ്പിടിച്ചെഴുതിച്ചൂ ഈ കഥ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങള്‍ക്ക് മരണമില്ല.. ഓര്‍മ്മകള്‍ക്കും.... ഈ കമന്റ് ഞാൻ കണ്ടില്ലായിരുന്നെൻകിൽ മറ്റൊരു കമ്മന്റ് ഞാനിവിടെ ഇടുമായിരുന്നു.... അതിനിനി പ്രസക്തിയില്ല... കഥയെന്നതിലുപരി ഒരു ജീവിതത്തിന്റെ നിഴലായി ഈ വാക്കുകളെ കാണാനാണെനിക്കിഷ്ടം.... കഥകൾക്കിടയിൽ കണ്ട, എന്നെ ഒരുപാടു സ്വാധീനിച്ച വരികളുണ്ട്... അവയിൽ ചിലതൊക്കെ ഞാൻ സൂചിപ്പിച്ചിട്ടും ഉണ്ട്.... വരികളിൽ കാണുന്ന അച്ചടക്കവും, അനാവശ്യ വർണ്ണനകളുടെ ഒഴിവാക്കലും മൂലം വായന സുഖകരം.. അതിലുപരി മനസ്സിൽ പതിയുന്നത്... കൊത്തിയെടുത്ത ഒരു മനോഹര ശിൽപ്പത്തിന്റെ പ്രതീതി.... തുരുമ്പിച്ച ഒരു കാലഘട്ടത്തിന്റെ വർണ്ണനകൾ ഇല്ലാതെ ഉത്തരാധുനിക ജീവിത സംജ്ഞകൾ കൈക്കൊണ്ട നൊസ്റ്റാൾജിക് കാവൽക്കാരനു സ്നേഹാശംസകൾ.... പ്രാർത്ഥനയും....

    ReplyDelete